Life Mission Controversy : ലൈഫ് മിഷൻ വിവാദം; വിജിലൻസ് അന്വേഷണത്തെ തള്ളി അനിൽ അക്കര

By Web TeamFirst Published Jan 5, 2022, 3:56 PM IST
Highlights

പണ്ട് വിജിലൻസിനെ കുറിച്ച് പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇന്ന് ഫ്ലാറ്റിന്റെ ബലത്തെ കുറിച്ച് നൽകിയ റിപ്പോർട്ടെന്ന് അനിൽ അക്കര പറയുന്നു.

തൃശ്ശൂ‌ർ: വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് വിവാദത്തിൽ (Life Mission Controversy) വിജിലൻസ് അന്വേഷണത്തിനെതിരെ അനിൽ അക്കര (Anil Akkara). അഴിമതിക്കാരെ വെള്ളപൂശാൻ വേണ്ടി മാത്രം സർക്കാർ ഉണ്ടാക്കിയ ഉപായമാണ് വിജിലൻസ് അന്വേഷണമെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്. വടക്കാഞ്ചേരിയിൽ റെഡ് ക്രസറ്റ് എന്ന സംഘടന സർക്കാരിനായി നിർമ്മിച്ച ലൈഫ് മിഷൻ ഫ്ലാറ്റിന് ബല ക്ഷയമില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം. ഫ്ലാറ്റിന്‍റെ നിർമ്മാണ കരാറിലെ കോഴ ആരോപണം അന്വേഷിക്കുന്ന വിജിലൻസാണ് വിദഗ്ദ സമിതിയെ പരിശോധനക്കായി നിയോഗിച്ചത്.  

പണ്ട് വിജിലൻസിനെ കുറിച്ച് പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇന്ന് ഫ്ലാറ്റിന്റെ ബലത്തെ കുറിച്ച് നൽകിയ റിപ്പോർട്ടെന്ന് അനിൽ അക്കര പറയുന്നു. വിജിലൻസ് കേസിലെ പ്രതിയും വാദിയും സ‍ർക്കാരാണ്, സർക്കാരിനെയും കൂട്ടുപ്രതികളെയും രക്ഷപെടുത്തുക എന്നതാണ് വിജിലൻസ് ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തം. അത് കൊണ്ട് തന്നെ ഈ അന്വേഷണവുമായി യുഡിഎഫ് സഹകരിച്ചിട്ടില്ല. അതിനാൽ ഈ റിപ്പോർട്ട് അപ്രസക്തമാണ്. അനിൽ അക്കര നിലപാട് വ്യക്തമാക്കി. 

അതിനിടെ വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം ഉണ്ടാക്കിയവർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് എ സി മൊയ്തീൻ എംഎൽഎ രംഗത്തെത്തി.
വടക്കാഞ്ചേരി മുൻ എംഎൽഎയും പ്രതിപക്ഷവും മറുപടി പറയണമന്നാണ് മൊയ്തീൻ ആവശ്യപ്പെടുതന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദമാണിതെന്നാണ് ആക്ഷേപം. 

ഫ്ലാറ്റിന്‍റെ ഡിസൈനിംഗിലോ നിർമ്മാണത്തിലോ അപാകതകളില്ലെന്നാണ് വിദഗ്ധ സമിതി വിജിലൻസിന് റിപ്പോർട്ട് നൽകിയത്. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റാണ് ഫ്ലാറ്റുകള്‍ നിർമ്മിക്കാൻ കരാർ നൽകിയത്. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സ്വർണക്കടത്തു കേസിലെ പ്രതികളും കരാറുകാരനിൽ നിന്നും കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഇതേ തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് കേസിലെ പ്രതികള്‍. ഫ്ലാറ്റ് കോഴക്കേസിൽ ഇഡി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. വിജിലൻസ്, സിബിഐ അന്വേഷണങ്ങള്‍ ഇതേവരെ പൂർത്തിയായിട്ടില്ല. ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്ന് ഫ്ലാറ്റ് നിർമ്മാണം തടസ്സപ്പെട്ടു നിൽക്കുകയാണ്. 

click me!