
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറയ്ക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിന് മുമ്പേ മദ്യനിർമാതക്കൾക്ക് വേണ്ടി മുഖ്യമന്ത്രി വി.ഡി സതീശൻ ഫയൽനീക്കം നടത്തിയത് അതിവേഗമാണെന്നതിന്‍റെ തെളിവുകൾ പുറത്ത്. സർക്കാർ അധികാരത്തിലെത്തി ഒരുമാസത്തിനകം സർക്കാരിനെതിരെ ഉയർന്ന ആരോപണത്തിൽ പാർട്ടിയും സതീശനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. എക്സൈസ് മന്ത്രിയുമായി കൂടിയാലോചന നടത്താതിരുന്നതും മത- സമുദായ സംഘടനകളും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരനടക്കം പ്രതിഷേധം അറിയിച്ചതും മൂലം ഒറ്റപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. ഇന്ന് നിയമസഭയിൽ ബജറ്റ് ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി പറയാനിരിക്കെ തീരുമാനത്തിൽ നിന്നും പിന്നോക്കം പോകുമോയെന്നതാണ് കണ്ടറിയണം. മദ്യവിൽപ്പനയ്ക്കായി ഒരു മാസത്തിനകം മുഖ്യമന്ത്രി നടപടികൾ പൂർത്തിയാക്കിയതായുള്ള രേഖകൾ പുറത്തുവന്നതാണ് ഇന്നലെ സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. തീരുമാനം ബക്കാർഡി കമ്പനിക്കായാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചു.
എൽഡിഎഫ് സർക്കാർ മൂന്ന് വർഷംകൊണ്ട് അനുമതി കൊടുക്കാത്തതിന് ദിവസങ്ങൾക്കുള്ളിൽ യുഡിഎഫ് സർക്കാർ അനുമതി നൽകിയെന്നാണ് പ്രതിപക്ഷ ആരോപണം. ബക്കാർഡി എന്ന മദ്യ കമ്പനിക്ക് വേണ്ടിയാണ് റെക്കോർഡ് വേഗത്തിൽ ഫയൽ നീക്കം നടന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 2023 ഫെബ്രുവരി രണ്ടിനാണ് അപേക്ഷ ലഭിച്ചത്. അന്ന് കേരളം ഭരിച്ചിരുന്നത് എൽഡിഎഫ് ആയിരുന്നു. രണ്ടുവർഷം കഴിഞ്ഞ് ഭരണത്തിൽനിന്ന് ഇറങ്ങുന്നതുവരെ എൽഡിഎഫ് അപേക്ഷയിൽ തീരുമാനമെടുത്തില്ല. പിന്നീട് 2026 മെയ് 18ന് വി.ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു. മെയ് 19 ന്ബെക്കാഡി ഫയൽ അനക്കംവെച്ചു തുടങ്ങി. മെയ് 21ന് മുഖ്യമന്ത്രി സതീശന് മുന്നിൽ ഫയൽ എത്തി. ജൂൺ 14ന് രാത്രി 10.12ന് സതീശൻ ഫയൽ തീരുമാനമാക്കി അഡീ. ചീഫ് സെക്രട്ടറിക്ക് അയച്ചു. ജൂൺ 15ന് രാവിലെ ഓഫീസ് സമയത്തിന് മുമ്പ്, 8.45ന് അഡീ. ചീഫ് സെക്രട്ടറി ജ്യോതിലാൽ ഫയൽ നീക്കി. പിന്നാലെ ജൂൺ 19ന് ബജറ്റിൽ വീര്യംകുറഞ്ഞ മദ്യത്തിന് ഇളവ് പ്രഖ്യാപിക്കുകയായിരുന്നെന്ന് ഫയൽ നീക്കത്തിന്‍റെ രേഖകളിൽ നിന്നും വ്യക്തമാണ്. ആരോപണം മുറുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിറുത്തിയാണ് പ്രതികരിച്ചത്. വിവാദം ശക്തമായിരിക്കെ വിഷയത്തിൽ ഇനി മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam