
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്താനുള്ള തീരുമാനത്തെ സ്വാഗതം തെയ്ത് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികൾ. ഓക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടത്താൻ ആരോഗ്യവകുപ്പ് പച്ചക്കൊടി കാണിച്ചതോടെ തദ്ദേശഭരണതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പ്രചാരണത്തിന് ഓൺലൈൻ പ്ലാറ്റ്ഫോംഉപയോഗിക്കുന്നത് അടക്കം ആലോചിക്കുകയാണ്.
എന്നാൽ 65 വയസിന് മുകളിലുളളവർ എങ്ങനെ വോട്ട് ചെയ്യും കണ്ടെൻമെന്റ് സോണുകളിൽ ബൂത്തുകളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവരാനുണ്ട്. ഇതിൽ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടറിയക്കണമെന്നാണ് പ്രതിപക്ഷരാഷ്ട്രീയപാർട്ടികളുടെ ആവശ്യം
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പേര് ചേർക്കുന്നതിന് ബുദ്ധിമുട്ടാണന്ന ആക്ഷേപമാണ് ബിജെപി ഉന്നയിക്കുന്നത്. പുതുതായി പേര് ചേർക്കുന്നവരുടെ പരിശോധന വീടുകളിലെത്തി നടത്തണമെന്നാണ് ആവശ്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കേൾക്കാൻ അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam