
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയിൽ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞ കാര്യം വാർത്താ സമ്മേളനം വിളിച്ച് പറയാൻ കഴിയില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ വിശദീകരണ യോഗങ്ങളിലെ സിപിഐ നേതാക്കളുടെ അസാന്നിധ്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. പ്രചാരണത്തിന് ആവശ്യപ്പെടുന്നതിനുസരിച്ച് പങ്കെടുക്കുമെന്നും നാളെ എങ്ങനെയാകുമെന്ന് ഇന്ന് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിൽ വർ ലൈനിന് ഭൂമി ഏറ്റെടുക്കുന്നതിനു മുൻപ് പരിശോധനകൾ നടത്തണം. സാമൂഹികാഘാത പഠനം നടത്തണം. പിന്നീട് വിദഗ്ധ സമിതി പരിശോധിച്ച ശേഷം വിജ്ഞാപനം ഇറക്കി മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടിയിലിലേക്ക് പോകൂവെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിലെ ഇടത് മുന്നണി നിലപാട് എൽഡിഎഫ് കൺവീനർ പറഞ്ഞതാണ്. പണം നൽകിയ ശേഷം മാത്രമാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം മുഖ്യമന്ത്രി തന്നെ വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ വിവാദത്തിനില്ല. കുന്നംകുളം താലൂക്ക് ആസ്ഥാനം മരം മുറി പ്രാഥമികമായി അന്വേഷിച്ചുവെന്നും തീരുമാനം എടുക്കേണ്ടത് റവന്യൂ വകുപ്പ് അല്ലെന്നും മന്ത്രി വ്യക്തമാക്കി. മുറിക്കുന്ന മരങ്ങളുടെ എണ്ണം കൂടുതൽ ആണെന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam