ശബരിമല സ്വർണക്കൊള്ളയിൽ മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാൻ ശ്രമം നടക്കുന്നുവെന്ന് കെ മുരളീധരൻ. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നുവെന്നും എസ് ഐ ടിയെക്കുറിച്ചു സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്ന് കെ മുരളീധരൻ. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നുവെന്നും എസ് ഐ ടിയെക്കുറിച്ചു സംശയമുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. ജയിലിൽ കിടക്കുന്നവർക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുന്നു. തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, ശബരിമല സ്വർണക്കൊള്ളയിൽ വാജിവാഹനം 2017 ൽ തന്ത്രിക്ക് കൈമാറുന്ന ചടങ്ങിലെ നിർണായക ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നു. ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം 2017 ൽ തന്ത്രിക്ക് കൈമാറിയത് താൻ അറിയാതെയാണെന്ന് അന്നത്തെ ദേവസ്വം ബോർഡിലുണ്ടായിരുന്ന സി പി എം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എന്നാൽ രാഘവന്‍റെ വാദം പൊളിയുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. 2017 ലെ ദേവസ്വം പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണനെയും കോൺഗ്രസ് പ്രതിനിധിയായ അന്നത്തെ ദേവസ്വം ബോർഡ് അംഗം അജയ് തറയിലിനെയും കുടുക്കും വിധമായിരുന്ന ബോർഡിലുണ്ടായിരുന്ന സി പി എം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ പ്രതികരണം. പഴയ കൊടിമരം മാറ്റിയപ്പോൾ അതിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത് 2012 ദേവസ്വം ഉത്തരവ് മറികടന്നായിരുന്നു എന്നും രാഖവൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കൈമാറ്റ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ രാഘവനും വിനയാകുകയാണ്. പ്രയാറിനും തറയിലിനുമൊപ്പം രാഘവനും ചടങ്ങിലുണ്ട്. അന്നത്തെ കൈമാറ്റ ചടങ്ങിനെ സംശയിക്കുന്ന എസ് ഐ ടിക്ക് ഇനി അജയ് തറയിലിനെ ചോദ്യം ചെയ്യുകയാണെങ്കിൽ രാഘവനെയും ചോദ്യം ചെയ്യേണ്ട സ്ഥിതിയാണ്.


