
കോട്ടയം: എംജി സര്‍വകലാശാലയില്‍ സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി വൈസ്‍ ചാന്‍സലര്‍. ഇനിമേല്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് വ്യക്തമാക്കി വൈസ്‍ ചാന്‍സിലര്‍ ഗവര്‍ണ്ണര്‍ക്ക് വിശദീകരണം നല്‍കി. ഗുരുതരമായ ക്രമേക്കേട് നടന്നിട്ടും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നാണ് വൈസ്‍ ചാന്‍സിലറുടെ വിചിത്ര വിശദീകരണം. വൈസ് ചാന്‍സിലറുടെ വിശദീകരണക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതീവ രഹസ്യസ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസിലർ ഒപ്പിട്ട് കത്ത് നൽകിയത് ഒക്ടോബര്‍ നാലിനാണ്.
എംകോമിന്‍റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ ആര്‍ പ്രഗാഷ് വിസിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെട്ടു. 54 ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ ഡോ പ്രഗാഷിനെതിരെ ഒരന്വേഷണം പോലും നടത്തിയില്ല. പ്രഗാഷിന് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് എല്ലാ അനുവാദവും നല്‍കിയ വൈസ് ചാൻസിലര്‍ക്കെതിരെയും ഒരു നടപടിയുമില്ല.
ഇതിനിടെയാണ് സിൻഡിക്കേറ്റ് അംഗം ഡോ പ്രഗാഷിനെ ന്യായീകരിച്ച് ഈ വിഷയത്തില്‍ വൈസ് ചാന്‍സലര്‍ ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തരക്കടലാസുകള്‍ എടുക്കാൻ അനുവദിച്ചതില്‍ വീഴ്ച പറ്റിയെന്ന് പരോക്ഷമായി വൈസ്‍ ചാൻസിലര്‍ സമ്മതിക്കുന്നുണ്ട്. കൂടാതെ ഇനി ആവര്‍ത്തിക്കില്ലെന്ന കുറ്റസമ്മതവുമുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നാണ് സിൻഡിക്കേറ്റംഗം പ്രഗാഷ് മറുപടി നല്‍കിയതെന്നും വൈസ് ചാൻസലര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam