Latest Videos

ശിവശങ്കറിന് വീണ്ടും നോട്ടീസ്; ഒൻപതിന് കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാവണം

By Web TeamFirst Published Oct 7, 2020, 5:07 PM IST
Highlights

ഈ മാസം ഒൻപതിനാണ് ഇദ്ദേഹത്തെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാവാൻ ശിവശങ്കറിന് നിർദ്ദേശം നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം ഒൻപതിനാണ് ഇദ്ദേഹത്തെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാവാൻ ശിവശങ്കറിന് നിർദ്ദേശം നൽകി.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമർപ്പിച്ചത്. ഇന്നലെയാണ് കൊച്ചിയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. 

സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റിന് കൊടുത്ത മൊഴിയിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നപ്രഭാ സുരേഷ് പറഞ്ഞു. യുഎഇ കോൺസുൽ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. അവിടെ നിന്ന് സ്പേസ് പാർക്കിൽ ജോലി കിട്ടി എത്തിയെന്ന വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടിരുന്നു. അനൗദ്യോഗികമായി നിരവധി തവണ അദ്ദേഹത്തെ കണ്ടുവെന്നും മൊഴിയിൽ സ്വപ്ന പറയുന്നു. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്, ശിവശങ്കറിനെ കണ്ടതെന്നും സ്വപ്ന എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിലുണ്ട്.

click me!