
തിരുവനന്തപുരം : ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ശക്തമായ ജനകീയ മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഇനി ചാൻസലറായി ഗവർണറെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ല് പോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ഗവർണർ. ഒപ്പിടാതെ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി ഗവർണർക്കില്ല. ഫലപ്രദമായി നടത്തേണ്ട പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ഗവർണർ. ആർഎസ്എസും ബിജെപിയും ഉത്തരേന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്ന കാവിവൽക്കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുകയാണ് ഗവർണറുടെ ലക്ഷ്യം.
ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിലേക്കും പ്രക്ഷോഭത്തിലേക്കും എത്തുകയാണ്. ഗവർണർ എടുക്കുന്ന നിലപാടുകളോട് ശരിയായ തീരുമാനമാണ് ഇടതുമുന്നണി എടുക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുകയാണ്. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് ഇടപെടാനാകുന്നത്. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ ബില്ല് കൊണ്ടുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത് ജനാധിത്യ സമൂഹമാണ്. ഗവർണർ വിചാരിച്ചാൽ ഒരു നാടിനെ സ്തംഭിപ്പിക്കാനാവില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് രാജ്ഭവൻ ഉപരോധത്തിൽ പ്രകടമായത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാൻ ഉള്ള കേരളത്തിന്റെ പോരാട്ടം ചരിത്രപരമാണെന്നും ഗോവിന്ദൻ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.
യുഡിഎഫ് സഖ്യകക്ഷികളായ ആർഎസ്പിയും ലീഗും ഉൾപ്പെടെയുള്ളവർ എന്ത് നിലപാടാണ് എടുക്കുന്നത് എന്നത് പറയാൻ രാഷ്ട്രീയ ബാധ്യത ഉണ്ട്. ഗവർണർക്ക് എതിരായ നിലപാടാണ് യുഡിഎഫ് സഖ്യകക്ഷികളായ മുസ്ലിം ലീഗും ആർഎസ്പിയും എടുത്തത്. എൽഡിഎഫിനൊപ്പം നിൽക്കുന്നവർ മാത്രമല്ല, പ്രതിപക്ഷത്തിനൊപ്പം നിൽക്കുന്നവർക്കും ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാടുണ്ട്. അതിശക്തിയായി എതിർത്തുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരൻ വിഷയത്തിൽ എം വി ഗോവിന്ദന്റെ പ്രതികരണം
സുധാകരൻ വിഷയത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഹിന്ദു ഫാസിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന നിലപാട് താൻ മാത്രമല്ല നെഹ്റുവും സ്വീകരിച്ചുവെന്നാണ് കെ സുധാകരൻ പറഞ്ഞത്. ജവഹർലാൽ നെഹ്റുവെന്ന മതനിരപേക്ഷ നിലപാട് സ്വീകരിച്ച, ഭൗതിക വാദിയായ നേതാവിനെ പറ്റി പരസ്യമായാണ് ഇത്തരമൊരു പ്രസ്താവന സുധാകരൻ നടത്തിയിരിക്കുന്നത്. ആർഎസ്എസിനോട് സന്ധി ചെയ്തവരുടെ പട്ടിക നെഹ്റു മുതൽ ഇങ്ങോട്ട് പുറത്തിവിടാനാണ് സുധാകരൻ ശ്രമിക്കുന്നത്. ബോധപൂർവ്വം ആർഎസ്എസുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ മുഖമാണ് കെപിസിസി പ്രസിഡന്റ് തുറന്ന് കാണിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇങ്ങിനെ യുഡിഎഫിൽ തുടരാൻ ആകുമോ എന്ന് ലീഗ് പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Read More : കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ല, പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ