
അമ്പലപ്പുഴ: ശബരിമലയിൽ ഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പികെ ചന്ദ്രാനന്ദനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വണ്ടാനത്ത് നിർമിക്കുന്ന 'പികെസി. മെമ്മോറിയൽ കെയർഹോമി'ന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം."ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ടുണ്ടാക്കിയിട്ടുണ്ടോ? " എന്നും അദ്ദേഹം ചോദിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കൾ ജനങ്ങൾക്കായി ചെയ്ത വികസന പ്രവർത്തനങ്ങളെ പലരും വിസ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ വലതുപക്ഷ കപടതയെ ജനങ്ങൾ തിരിച്ചറിയണം. ജനകീയ പ്രശ്നങ്ങളിൽ എന്നും നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു കൊല്ലം മുൻപേ മന്ത്രിസ്ഥാനവും വകുപ്പുകളും വീതം വെക്കാൻ നടക്കുന്നവരാണ് യുഡിഎഫുകാർ എന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കെയർഹോം നിർമ്മിക്കുന്നത്. ചടങ്ങിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിഎസ് സുജാത, സിബി ചന്ദ്രബാബു, കെ പ്രസാദ് തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam