പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തി. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി. അതേസമയം, കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് നടക്കും. ഇന്ന് മുതൽ മൂന്ന് ദിവസമായാണ് ദില്ലിയിൽ യോഗം ചേരുന്നത്. നേതൃമാറ്റം ചർച്ചയാകില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന.
എന്നാൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം വന്ന പാളിച്ച സിസി ചർച്ച ചെയ്തേക്കും. പിബി നേരത്തെ തയാറാക്കിയ തിരുത്തൽ രേഖയും കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യും. വിഴിഞ്ഞത്തെ ചൊല്ലിയാണ് കണ്ണൂർ സിപിഎം ലോബിയിൽ ഭിന്ന സ്വരം ഉടലെടുത്തത്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് പിണറായിയുടെ നിലപാടിനെ കണ്ണൂർ നേതൃത്വം ചോദ്യം ചെയ്യുന്നത്. ഇതിന് വിഴിഞ്ഞം ഒരു കാരണം മാത്രമാണ്. കണ്ണൂർ നേതാക്കൾക്ക് പിണറായിയെ ചോദ്യം ചെയ്യാൻ കെൽപ്പ് ഉണ്ടായിരിക്കുന്നു. ഇതാണ് സിപിഎമ്മിലെ രണ്ട് പതിറ്റാണ്ട് ശേഷമുള്ള മാറ്റം.
എംവി ഗോവിന്ദനും പിണറായിയും വിഴിഞ്ഞത്തെ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഇപി ജയരാജൻ എന്തിനാണ് അഭിമാന പദ്ധതിയെ വിവാദത്തിൽ ആക്കുന്നത് എന്ന മറുചോദ്യം ചോദിക്കുന്നു. എംവി ഗോവിന്ദൻ- പിണറായി ടീമിനൊപ്പം താനില്ലെന്ന് പറയാതെ പറയുകയാണ് ഇപി ജയരാജൻ. മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജയും പികെ ശ്രീമതിയും ആകട്ടെ കെകെ രാഗേഷിന്റെ നിലപാടിനെതിരെ എന്ന മട്ടിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയെ മാറ്റിയത് രാഗേഷ് ഒരു വലിയ പ്രശ്നമായി ചൂണ്ടിക്കാട്ടി എങ്കിൽ അതിൽ ഒരു ദുരൂഹതയും ഇല്ല, രാഗേഷിന്റെ വാദം രാഗേഷ് തന്നെ തെളിയിക്കട്ടെ എന്ന് തുറന്നടിക്കുകയാണ് പികെ ശ്രീമതി.
ഫലത്തിൽ കണ്ണൂർ പാർട്ടിയിൽ പതിവില്ലാത്ത വിധം അഭിപ്രായ ഭിന്നത പ്രകടം. പിണറായി എന്ന വൻമരം വീണു തുടങ്ങുകയാണോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. ഭരണം ഇല്ലാതായതോടെ അച്ചടക്കത്തിന്റെ വാളുയർത്തി പേടിപ്പിക്കാനും പറ്റുന്നില്ല. ഭരണപക്ഷത്തിനെതിരെ സിപിഎമ്മിൽ ഒറ്റക്കെട്ടായ നിലപാടില്ല എന്ന് വ്യക്തമാക്കുന്നതാണ് നേതാക്കൾ പലതട്ടിൽ നിന്നും നൽകുന്ന പ്രതികരണങ്ങൾ. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് എംവി ജയരാജനും എംവി ഗോവിന്ദനും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞത് ഇതുമായി ചേർത്ത് വായിക്കണം.



