
തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരിക്ക് റമദാൻ സ്നേഹ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ശാന്തിഗിരി ആശ്രമത്തിൽ ദിവസവും നടക്കുന്ന അന്നദാനത്തിനായി തുടർച്ചയായ നാലാം വർഷവും യൂസഫലി സഹായം നൽകി. ആശ്രമത്തിലെ അന്തേവാസികള്‍ക്കും സന്ദർശകർക്കും ഭക്ഷണം നല്‍കുന്നതിനായി 25 ലക്ഷം രൂപയാണ് യൂസഫലി കൈമാറിയത്.
ജാതി മത ഭേദമന്യേ ഓരോ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് ശാന്തിഗിരിയില്‍ അന്നദാനം നല്‍കുന്നുണ്ട്. വിശുദ്ധ റമളാൻ മാസത്തിൽ അന്നദാനത്തിനുള്ള പ്രത്യേക പുണ്യം കൂടി കണക്കിലെടുത്താണ് യൂസഫലിയുടെ സഹായം. എം എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ, ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് 25 ലക്ഷം രൂപയുടെ ഡി ഡി കൈമാറി.
അതേസമയം, സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 7.5 കോടി രൂപ ചെലവ് വരുന്ന പള്ളി സമസ്തയുടെ പ്രൊജക്ടിൽ പറയുന്നുണ്ട്. ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും ആ പള്ളി താൻ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു. തനിക്ക് മുമ്പില്‍ സമസ്തയുടെ പ്രൊജക്ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകുമെന്നും പള്ളിയുടെ നിർമാണം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വലിയ പ്രൊജക്ട് കൂടി പറയുന്നുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച് അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു. സമസ്തയ്ക്ക് കൂടെ എപ്പോഴുമുണ്ടാകുമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും കൂടെ നിൽക്കുമെന്നും യൂസഫലി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam