കോൺഗ്രസിൽ ത‍ർക്കം രൂക്ഷം: മാടായി കോളേജ് നിയമനത്തിൽ എംകെ രാഘവനെതിരെ പോസ്റ്റർ; പതിച്ചത് പാർട്ടി ഓഫീസിന് മുന്നിൽ

Published : Dec 12, 2024, 06:06 AM ISTUpdated : Dec 12, 2024, 07:54 AM IST
കോൺഗ്രസിൽ ത‍ർക്കം രൂക്ഷം: മാടായി കോളേജ് നിയമനത്തിൽ എംകെ രാഘവനെതിരെ പോസ്റ്റർ; പതിച്ചത് പാർട്ടി ഓഫീസിന് മുന്നിൽ

Synopsis

മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി നാളെ കണ്ണൂരെത്തും

കണ്ണൂർ: പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം കെ രാഘവൻ എംപിയും കണ്ണൂർ കോൺഗ്രസും തമ്മിലുള്ള പോര് രൂക്ഷം. എംകെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നും ആരോപിച്ച് എംപിക്കെതിരെ ഇന്ന് പയ്യന്നൂരിൽ പോസ്റ്ററുകൾ പതിച്ചു. പയ്യന്നൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് പുലർച്ചെ പോസ്റ്ററുകൾ പതിച്ചത്. അതേസമയം പ്രശ്നം പരിഹരിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി നാളെ കണ്ണൂരെത്തും. ഇരു വിഭാഗങ്ങളുടെയും നിലപാട് കേള്‍ക്കും.

രാഘവൻ അനുകൂലികളായ എ ഗ്രൂപ്പ് പ്രവർത്തകരും പ്രതിഷേധിച്ചതിനു നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കളും പഴയങ്ങാടിയിൽ തെരുവിൽ ഏറ്റുമുട്ടിയത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമായിട്ടുണ്ട്. മാടായി കോളേജിലെ നിയമനം പുനപരിശോധിക്കാൻ സാധ്യതയില്ലെന്നിരിക്കെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ എന്ത് ഫോർമുലയുണ്ടാകുമെന്നാണ് അറിയേണ്ടത്. രാഘവനെ എതിർത്തതിനു പാർട്ടി നടപടി നേരിട്ടവരോട് മുതിർന്ന നേതാക്കൾ സംസാരിക്കും.

മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെയാണ് കെപിസിസി ഇടപെടൽ. അതീവ ഗുരുതരമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.വിഷയം നീട്ടിക്കൊണ്ടുപാകാനാകില്ലെന്ന് മുതിർന്ന നേതാക്കളുടെ നിലപാട്. കണ്ണൂരിൽ നിന്ന് തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ എഐസിസിയെയും പരാതി അറിയിച്ച എം.കെ.രാഘവൻ കടുത്ത അമർഷത്തിലാണ്. തനിക്കൊപ്പമുളളവർക്കെതിരെ നടപടിയെടുത്ത ഡിസിസിക്ക് ഊർജമായത് ചില കേന്ദ്രങ്ങളെന്ന് എംപി സംശയിക്കുന്നു. അതാണ് വൈകാരിക നിലപാടിന് പിന്നിൽ. എന്നാൽ സംഘടനാ വിരുദ്ധ തീരുമാനമാണ് കോളേജ് ഭരണസമിതിയുടേതെന്ന് , കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി അയച്ച കത്തിൽ കണ്ണൂർ ഡിസിസി വ്യക്തമാക്കുന്നു.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാതെ എംപിയുടെ ബന്ധുവായ ഡിവൈഎഫ്ഐ പ്രവർത്തകന് ജോലി നൽകിയതിന് എതിരായ പ്രതിഷേധങ്ങൾ കണക്കിലെടുക്കണമെന്ന് ആവശ്യവുമുണ്ട്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ് , നടപടി നേരിട്ട കുഞ്ഞിമംഗലത്തെ നേതാക്കൾ വി.ഡി.സതീശനെ കണ്ടത്.

വിഷയത്തിൽ ജില്ലാ കോൺഗ്രസിൽ പ്രതിഷേധം അവസാനിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. കല്യാശ്ശേരിയിലെ മണ്ഡലം കമ്മിറ്റിയും  സമാന നിലപാടെടുത്തു. നവകേരള ബസിന് കരിങ്കൊടി കാണിച്ചതിന് മർദനമേറ്റവർ വരെ ഇക്കൂട്ടത്തിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി