
ദില്ലി: ജബൽപൂരിൽ മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ മർദിച്ച സംഭവത്തിൽ നാല് ദിവസത്തിന് ശേഷം മധ്യപ്രദേശ് പൊലീസ് കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും, കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജബൽപൂർ എസ്പി അറിയിച്ചു. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി. ഇതിനിടെ സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷുഭിതനായി.
പൊലീസ് സ്റ്റേഷനകത്ത് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ദൃശ്യങ്ങളടക്കം ശക്തമായ തെളിവുകളുണ്ടായിട്ടും നാല് ദിവസവും കേസെടുക്കാതെ നടപടികൾ വൈകിപ്പിക്കുകയായിരുന്നു ജബൽപൂർ പൊലീസ്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മർദനമേറ്റ വൈദികർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റ്ർ ചെയ്തതായി ജബൽപൂർ എസ്പി അറിയിച്ചത്. ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് കേസെന്നും ജബൽപൂർ എസ്പി സതീഷ് കുമാർ സാഹു പറഞ്ഞു. ഒന്നാം തീയതി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്ലയിൽനിന്നും ജബൽപൂരിലെ പള്ളികളിലേക്ക് പോയ വിശ്വാസി സംഘത്തെയാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജ്, ഫാദർ ടി ജോർജ് എന്നിവരെയാണ് സ്ത്രീകളടങ്ങുന്ന സംഘം പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലിട്ട് മർദിച്ചത്. ഫാദർ ഡേവിസ് ജോർജിൻ്റെ തൃശൂർ കുട്ടനെല്ലൂരിലെ വസതിയിൽ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പവർത്തകർ സന്ദർശനം നടത്തി. സംഭവത്തിൽ ആശങ്കയുണ്ടെന്ന് സഹോദരൻ പറഞ്ഞു.
അതേസമയം, കേസെടുക്കാൻ വൈകുന്നതിനെ കുറിച്ച് രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഈ മറുപടി. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഇന്നലെ നിരന്തരം ഉന്നയിച്ചിരുന്നു. അതിനിടെ ചണ്ഡീഗഡിൽ ദുഖവെള്ളി ദിവസം പ്രവർത്തി ദിനമാക്കിയതിനെതിരെ കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ബിജെപിയുടെ ക്രിസ്ത്യൻ വിരുദ്ധ മനോഭാവം ഒരിക്കൽകൂടി വ്യക്തമായെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം