
തൃശൂര്‍: പ്രവാസി വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത് രണ്ടരക്കോടി തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി കണ്ണൂര്‍ സ്വദേശി ലോറന്‍സ് ജോസഫ് അറസ്റ്റില്‍. പറവൂര്‍ പീഡനക്കേസില്‍ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടാന്‍ ശ്രമിച്ചത്. കൂട്ടുപ്രതിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന ബോസ്കോ കളമശേരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പറവൂര്‍ പീഡനക്കേസില്‍ പ്രതിയാക്കാതിരിക്കാന്‍ രണ്ടരക്കോടി ആവശ്യപ്പെട്ടെന്ന പ്രവാസി വ്യവസായിയുടെ പരാതിയിലാണ് കണ്ണൂര്‍ സ്വദേശിയും തിരുവനന്തപുരത്ത് താമസക്കാരനുമായ ലോറന്‍സ് ജോസഫിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ടുമാസം മുമ്പ് ലോറന്‍സ് ജോസഫും ബോസ്കോ കളമശേരിയും ഉള്‍പ്പെടുന്ന സംഘം പ്രവാസി വ്യവസാസിയുടെ ബിസിനസ് പങ്കാളിയെ സമീപിച്ച് പറവൂര്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞു. ഇര പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നും അറിയിച്ചു. പതിനഞ്ച് കോടിയായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ഒടുവില്‍ രണ്ടരക്കോടി നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. നല്‍കിയില്ലെങ്കില്‍ വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനല്‍ വഴി പീഡനവിവരം പരസ്യപ്പെടുത്തുമെന്നും ഭീഷണി മുഴക്കി.
വ്യവസായി നല്‍കിയ പരാതി അന്വേഷിച്ച ഈസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം ബോസ്കോ കളമശേരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെയായിരുന്നു തിരുവനന്തപുരത്തുനിന്നും ലോറന്‍സിനെ പിടികൂടിയത്. വ്യവസാസിയോട് പണം ആവശ്യപ്പെട്ട് നടത്തിയ സംഭാഷണങ്ങളും വാട്സാപ്പ് സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മുഖ്യപ്രതി ലോറന്‍സായിരുന്നു ഭീഷണി സന്ദേശങ്ങളയച്ചത്. ഇയാളുടെ ശബ്ദസാംപിള്‍ വരുംദിവസങ്ങളില്‍ പരിശോധനയ്ക്ക് അയക്കും. അടുത്ത ദിവസം പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ പേരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ദക്ഷിണേന്ത്യയിലെ കാട്ടാനകളുടെ കണക്കെടുക്കുന്നു; മെയ് 23ന് തുടങ്ങും, കണക്കെടുപ്പ് 3 മാർഗങ്ങളിലൂടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam