
ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയസംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദിവസങ്ങൾ മുൻപാണ് ഇവർ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു.
സംഭവത്തില്‍ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ബിന്ദുവിന്‍റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് യുവതി തന്നെ സമ്മതിച്ചിട്ടുണ്ട്. എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല.
സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പൊലീസ് കൈമാറിയിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഹനീഫയുടെയും കൂട്ടാളികളുടെയും വിവരമാണ് ഇഡിക്ക് കൈമാറിയത്. ഗൾഫിൽ നിന്നും എത്തിയപ്പോഴെല്ലാം ഹനീഫയാണ് സ്വർണമടങ്ങിയ പൊതികൾകൾ തന്നെ ഏൽപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇഡിക്ക് കൈമാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam