
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. ഇടത് സർക്കാർ മാറ്റി നിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങളിൽ നിയമനം. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകി. ഇന്റലിജന്റ്സ് വിഭാഗം മേധാവിയായിരുന്നു പി. വിജയൻ. എസ്. ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിൽ നിന്ന് മാറ്റി ജയിൽ എഡിജിപി ആയി നിയമിച്ചു. ഐപിഎസ് ലഭിച്ച് വർഷങ്ങൾക്ക് ശേഷം ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന ചുമതല ലഭിക്കുന്നത്. ഷൗക്കത്തലിക്കായിരുന്നു ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ ചുമതല.
ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി ആയി നിയമിച്ചു. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപി ആയി പൂർണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനിൽ നിന്ന് മാറ്റി ഇന്റലിജൻസ് എഡിജിപിയാക്കി.
ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയാക്കി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പൊസ്റ്റിലേക്ക് ഐ.ജി ആയി നിയമിച്ചു. ആർ. നിശാന്തിനിയെ ഐ.ജി (ഹെഡ്ക്വാർട്ടേഴ്സ്) പദവിയിൽ നിന്നും മാറ്റി ഇന്റലിജന്റ്സ് വിഭാഗം ഐജിയാക്കി നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി പദവിയിൽ നിന്നും മാറ്റി എറണാകുളം റേഞ്ച് ഡി.ഐ.ജി ആക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാർത്തിക്കിനെ മാറ്റി തൃശൂർ റേഞ്ച് ഡി.ഐ.ജി ആക്കി. തൃശൂർ റേഞ്ച് ഡി.ഐ.ജി സ്ഥാനത്തുനിന്നും നാരായണൻ ടിയെ മാറ്റി കണ്ണൂർ റേഞ്ച് ഡി.ഐ.ജി ആയി നിയമിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജി പദവിയിൽ നിന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഡോ. അരുൾ ആർ.ബി. കൃഷ്ണയെ നിയമിച്ചു.
ഭരണപരമായ ആവശ്യങ്ങൾക്കായി ഇതോടൊപ്പം ക്രൈംബ്രാഞ്ച് ഐ.ജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി (ലോ & ഓർഡർ) എന്നീ നാല് തസ്തികകൾ താല്കാലിക എക്സ്-കേഡർ തസ്തികകളായി ഒരു വർഷത്തേക്ക് സൃഷ്ടിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam