മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം: തീരുമാനം തിങ്കളാഴ്ച്ചയെന്ന് ജില്ലാ കലക്ടർ

By Web TeamFirst Published Apr 23, 2021, 7:50 PM IST
Highlights

ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രമാക്കി ചുരുക്കി ഉത്തരവിറക്കിയത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു.

മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിലേർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷണൻ. തീരുമാനം പുനപരിശോധിക്കണമെന്ന് മത-രാഷ്ട്രീയ നേതാക്കൾ ആവശ്യപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. 

ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രമാക്കി ചുരുക്കി ഉത്തരവിറക്കിയത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു. അധിക നിയന്ത്രണങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ. 

അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിലും വ്യക്തമാക്കി. സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും സംഘടനകൾ പറയുന്നു.

എന്നാൽ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ വിശദീകരണവുമായി രംഗത്തെത്തി. മലപ്പുറത്ത് മതസംഘടനകളുമായും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും നിയന്ത്രണം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തുന്നത് തിങ്കളാഴ്ച തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

click me!