
മലപ്പുറം:മലപ്പുറം മങ്കടയിൽ മദ്യപിച്ച് പൊലീസിന്‍റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെയാണ് സസ്പെനന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. സസ്പെന്‍ഷന് പുറമെ വകുപ്പ് തല അന്വേഷണത്തിനും ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പിൽ പൊലീസ് വാഹനം അപകടമുണ്ടാക്കിയത്. യുവാക്കൾ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു.
നിർത്താതെ പോയ പൊലീസ് ജീപ്പ് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെയാണ് പൊലീസുകാരന്‍ വണ്ടിയോടിച്ചതെന്ന് വ്യക്തമായത്. ഗോപി മോഹൻ വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. പിന്നീട് മങ്കടയിൽ നിന്ന് പൊലീസ് എത്തി ഗോപി മോഹനെ അറസ്റ്റ് ചെയ്തു.കാറിൽ ഉണ്ടായിരുന്ന യുവാവിന്‍റെ പരാതിയിൽ മദ്യപിച്ച് വണ്ടി ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും ഗോപി മോഹനെതിരെ കേസ് എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam