അതേസമയം, യൂണിറ്റ് പ്രസിഡന്‍റിന് നേരെയുണ്ടായ അതിക്രമത്തിൽ ഉൾപെട്ടവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ സമരത്തിലാണ്

മഹാരാജാസ്: വിദ്യാർത്ഥി സംഘർഷങ്ങൾക്ക് പിന്നാലെ അടച്ചിട്ടിരുന്ന മഹാരാജാസ് കോളേജിൽ വീണ്ടും ക്ലാസുകൾ തുടങ്ങി. ഇന്ന് ഹാജർ നില കുറവായിരുന്നു.അതേസമയം, യൂണിറ്റ് പ്രസിഡന്‍റിന് നേരെയുണ്ടായ അതിക്രമത്തിൽ ഉൾപെട്ടവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ സമരത്തിലാണ്.വ്യാഴാഴ്ച മുതൽ അടച്ചിട്ടിരുന്ന മഹാരാജാസ് കോളേജ് ഇന്ന് തുറന്നപ്പോൾ 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ക്ലാസിലെത്തിയത്. മലബാർ മേഖലയിൽ നിന്നടക്കം ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന നല്ലൊരു ശതമാനം വിദ്യാർത്ഥികളും എത്താത്താണ് ഹാജർ നില കുറയാൻ കാരണം. മറ്റന്നാൾ മുതൽ വീണ്ടും തുടർച്ചയായ അവധി ദിനങ്ങളായത് കൊണ്ടാണ് വിദ്യാർത്ഥികൾ എത്താത്തെന്ന് അധ്യാപകർ പറയുന്നു. കോളേജിൽ പൊലീസ് സാന്നിധ്യം തുടരുന്നുണ്ട്.

സംഘർഷങ്ങളുടെ പേരിലെടുത്ത പത്ത് കേസുകളിൽ അന്വേഷണം തുടരുകയാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസറിനെ ആക്രമിച്ച വിദ്യാർത്ഥികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോളേജ് യൂണിയൻ ചെയർപേഴ്സൻ തമീം റഹ്‍മാന്‍റെ നേതൃത്വത്തിലാണ് സമരം കോളേജില്‍ നടക്കുന്നത്. സ്റ്റാഫ് അഡ്വൈസർ ഡോക്ടർ കെ എം നിസാമുദ്ദീന് എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിയും പ്രതിഷേധം തുടരുന്നു.വിദ്യാർത്ഥികളെ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന പരാതി. സംഘർഷങ്ങൾ ആവ‍ർത്തിക്കാതിരിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾക്ക് തീരുമാനിച്ചിട്ടുണ്ട്.