
മലപ്പുറം: രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിലാണ് സംഭവം. രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. കൈനിക്കരയിലെ വീടുകള്‍ കേന്ദ്രീകരിച്ച് വാഹനത്തില്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ചില യുവാക്കള്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ചു. ഇത് കണ്ട സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തിരൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവ് നടത്തിയിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് സമീപപ്രദേശമായ പോലിശ്ശേരിയിലും സമാനമായ രീതിയില്‍ വ്യാജ പണപ്പിരിവ് നടന്നിരുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വര്‍ദ്ധിക്കുന്നത് യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്ന രോഗികള്‍ക്ക് ലഭിക്കേണ്ട സഹായങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്കയിലാണ് നാട്ടുകാര്‍. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam