
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ. ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയാളിയായ ഇയാൾ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇന്നലെ ഇയാള്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ അവിടെയും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ 4 സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. രാഹുലിനെ കേന്ദ്രത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഇയാളുടെ ദൌത്യം എന്നാണ് പുറത്തുവരുന്ന വിവരം.
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ എട്ടാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനായി വയനാട്ടിലും ജാഗ്രത. കർണാടക വയനാട് അതിർത്തിയിൽ രാഹുൽ എത്തിയെന്ന വിവരത്തെ തുടർന്നാണ് നീക്കം. രാഹുൽ ജില്ലയിലെ കോടതിയിൽ ഹാജരാകുമെന്ന് പ്രചരിച്ചതിന് തുടർന്ന് അവിടെയും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനായി തെരച്ചിൽ നടത്തുന്നത്. വയനാട് അതിര്‍ത്തി ജില്ല ആയതിനാൽ ഇവിടെയും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കോടതികള്‍ കേന്ദ്രീകരിച്ച് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മുത്തങ്ങ, മാനന്തവാടി എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. വാഹനങ്ങളും പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ നടത്തുന്ന സമയത്തും ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണം ശക്തമാക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്.