
കോഴിക്കോട്: കര്‍ണാടകയിലെ കുടകിൽ ട്രെക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടക് തടിയന്‍റെ മോൾ മലയിൽ എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയിൽ ട്രെക്കിങിന് അനുമതിയുള്ളത്. ട്രെക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിങിനായി കുടകിലെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് മലയിൽ തെരച്ചിൽ തുടരുകയാണ്.
കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചിൽ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചിൽ തുടരുകയാണ്. കുടകിലെ റിസോര്‍ട്ടിലെത്തിയശേഷം മറ്റു സഞ്ചാരികള്‍ക്കൊപ്പമാണ് ട്രെക്കിങിന് പോയത്. ഒന്നാം തീയതിയാണ് ശര്യണ റിസോര്‍ട്ടിലെത്തുന്നത്. തുടര്‍ന്ന് രണ്ടാം തീയതി രാവിലെയാണ് സംഘത്തിനൊടൊപ്പം ട്രെക്കിങിന് പോകുന്നത്. ട്രെക്കിങിന് പോകുന്നവരിൽ ഏറ്റവും പിന്നിലായാണ് ശരണ്യ പോയിരുന്നത്. ഇതിനിടയിലാണ് ശരണ്യയ്ക്ക് വഴി തെറ്റിയതെന്നാണ് വിവരം. ആദ്യം റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചിൽ ആരംഭിച്ചത്.
മൂന്ന് ദിവസം മുമ്പ് കുടകിലെ മലനിരകളിൽ വെച്ച് കാണാതായ കോഴിക്കോട് നാദാപുരം കോഴിക്കോട് സ്വദേശി ശരണ്യയുടെ കുടുംബം കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വിരാജ്‌പേട്ട എം.എൽ.എയുമായ എ.എസ്. പൊന്നണ്ണയെ സന്ദർശിച്ച് മകളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ഗോപിയും കുടുംബാംഗങ്ങളുമാണ് എംഎൽഎയെ കണ്ടത്. തെരച്ചിൽ ഊര്‍ജിതമാക്കാൻ നിര്‍ദേശം നൽകിയതായി എംഎൽഎ അറിയിച്ചു.കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സാങ്കേതിക വിദ്യ ഉപയോഗിച്ച് തെരച്ചിൽ വ്യാപിപ്പിക്കാനും അധികാരികൾക്ക് നിർദ്ദേശം നൽകി.
നിലവിൽ നക്സൽ വിരുദ്ധ സേനയും ഇന്ന് മുതൽ തെരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്. പൊലീസ്, വനംവകുപ്പ് എന്നിവരുടെ നാലു പ്രത്യേക സംഘങ്ങൾ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. മൊബൈൽ സിം കാർഡ് ലൊക്കേഷൻ ട്രാക്ക് ചെയ്തും അന്വേഷണം പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.ഗൂഗിളിലൂടെ കുടുകിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ച് അറിഞ്ഞാണ് ശരണ്യ ഇവിടെ എത്തിയത്. ട്രെക്കിങിനിടെയാണ് മകളെ കാണാതായതെന്ന് പിതാവ് ഗോപി പറഞ്ഞു. വീരാജ്പേട്ട് എം.എൽ.എ പൊന്നണ്ണ എല്ലാവിധ സഹകരണവും ഉറപ്പുനൽകിയിട്ടുണ്ടെന്നും മകൾ ഉടൻ തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam