
കൊച്ചി: ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സർക്കാരിനെ പറ്റിച്ചില്ലെന്നും എറണാകുളത്തെ വൃക്കരോഗി. വൃക്ക മാറ്റിവയ്ക്കലിനടക്കം വേണ്ടത് 20 ലക്ഷം രൂപ വേണമെന്നും മുഹമ്മദ് ഹനീഫ ഏഷ്യാനെറ്റ് ന്യൂസിനോട്. അപേക്ഷ നൽകിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഓഫീസ് മുഖേനയാണ്. ഇപ്പോൾ വാർധക്യ പെൻഷൻ മാത്രമാണ് വരുമാനം. സമ്പന്നനായ വിദേശി എന്ന കണ്ടെത്തലിലാണ് വിജിലൻസ് പട്ടികയിൽ മുഹമ്മദ് ഹനീഫ ഉൾപ്പെട്ടത്. മൂന്ന് മക്കൾ വിദേശത്തുള്ളത് ചൂണ്ടിക്കാട്ടിയാണ് പണം തട്ടിച്ചവരുടെ പട്ടികയിൽപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലൻസ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക തട്ടിച്ചവരുടെ പട്ടികയിലാണ് വടക്കൻ പറവൂർ സ്വദേശി 65കാരനായ മുഹമ്മദ് ഹനീഫ. വിജിലൻസ് വാർത്താക്കുറിപ്പ് പ്രകാരം വിദേശത്തുള്ള ജോലിയാണ് അനർഹതക്ക് കാരണം. സ്വന്തം നമ്പർ തന്നെയാണ് ഹനീഫ നൽകിയത്. ഇപ്പോൾ ജോലി ചെയ്യുന്നുമില്ല. വൃക്കകൾ തകരാറിലായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നു. വിജിലൻസുമായി ബന്ധപ്പെട്ടപ്പോൾ മൂന്ന് ആണ്‍മക്കളുടെ വിദേശ ജോലിയാണ് ഹനീഫക്ക് എതിരായ റിപ്പോർട്ടിന് കാരണം.
ദുരിതാശ്വാസനിധി ക്രമക്കേട്: സഹായം അനർഹർ കൈപ്പറ്റുന്നത് തടയാൻ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
ബുധനാഴ്ച വൈകിട്ടോടെയാണ് നടപടിക്രമം പൂർത്തിയായി ഹനീഫക്ക് 45,000 രൂപ കിട്ടുന്നത്.സ്ഥലം എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍റെ ഓഫീസ് കൂടി അറിഞ്ഞാണ് അപേക്ഷ നൽകിയത്. വാർധക്യ പെൻഷൻ അടക്കം മൂവായിരം രൂപയാണ് രേഖാമൂലം മാസവരുമാനം. ചികിത്സാ രേഖകൾ എല്ലാം നൽകി. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കും മുന്നെ പണമെത്തി. നടപടി ക്രമങ്ങൾ പ്രകാരം ഇത് തെറ്റാണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് കണ്ട് ബോധ്യപ്പെടാതെ എന്തിന് സർക്കാർ പണം അനുവദിച്ചു എന്ന ചോദ്യം സിഎംഡിആർഎഫിന് നേർക്ക് തന്നെ ഉയരുന്ന ചോദ്യമാണ്. വടക്കൻ പറവൂരിലെ അടക്കം കേസുകളിൽ വിശദമായ പരിശോധനക്ക് ഒരുങ്ങുകയാണ് വിജിലൻസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam