
കോട്ടയം: മന്ത്രി എ കെ ശശീന്ദ്രനെതിരെ മാണി സി കാപ്പൻ വിഭാഗം പരാതി നൽകി. എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനാണ് പരാതി നൽകിയത്. തിരുവനന്തപുരത്ത് ശശീന്ദ്രൻ ഒരു വിഭാഗം പ്രവർത്തകരുടെ യോഗം വിളിച്ചതിനാണ് പരാതി. ശശീന്ദ്രനെതിരെ പാർട്ടി നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പാലാ സീറ്റിനെച്ചൊല്ലി, ഇടതു മുന്നണി വിടുന്ന കാര്യത്തിൽ എൻസിപിക്ക് അകത്തുള്ള ഭിന്നാഭിപ്രായം മറനീക്കി പുറത്തുവന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പരാതി. പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിലാണ് മാണി സി കാപ്പൻ. എന്നാൽ, പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എകെ ശശീന്ദ്രൻ പക്ഷം മുന്നോട്ട് വയ്ക്കുന്നു. പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. ഇതിനിടെയാണ് ശശീന്ദ്രൻ പക്ഷം തിരുവനന്തപുരത്ത് യോഗം ചേർന്നത്.
മുന്നണി മാറ്റം സംബന്ധിച്ച നിര്‍ണായ തീരുമാനങ്ങൾക്കായി മാണി സി കാപ്പനും സംഘവും ദേശീയ നേതൃത്വവുമായി ഉടൻ ചര്‍ച്ച നടത്തും. ഇതിനായി മാണി സി കാപ്പനും സംഘവും മുംബൈക്ക് തിരിക്കും. എൻസിപിയുടെ മുന്നണി മാറ്റ നിലപാടിനെ കുറിച്ച് ശരദ് പവാറുമായി നിർണായക ചർച്ച മറ്റന്നാൾ നടക്കുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ തീരുമാനം ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കാപ്പന്‍റെയും സംഘത്തിന്‍റെയും നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam