അതേ സമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഓഫീസർ സ്നേഹിൽകുമാർ സിംഗ് തദ്ദേശമന്ത്രി എ സി മൊയ്തീനുമായി ഇന്ന് ചർച്ച നടത്തും.
കൊച്ചി: മരട് ഫ്ലാറ്റ് തട്ടിപ്പ് കേസ് പ്രതിയ്ക്ക് മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരടിൽ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ കൂട്ടുനിന്നെന്ന പേരിൽ പ്രതിചേർക്കപ്പെട്ട ആർകിടെക്റ്റ് കെ സി ജോർജിന് എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നൽകിയിരുന്നത്. മരടിലെ ഫ്ലാറ്റ് നിർമാതാവും ആൽഫ വെഞ്ച്വേഴ്സിന്‍റെ ഡയറക്ടറുമായ പോൾ രാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കെ സി ജോർജിനെതിരായ കേസ്.
അതേ സമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഓഫീസർ സ്നേഹിൽകുമാർ സിംഗ് തദ്ദേശമന്ത്രി എ സി മൊയ്തീനുമായി ഇന്ന് ചർച്ച നടത്തും. നിയമസഭയിൽ 11 മണിക്കാണ് ചർച്ച. ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തിൽ പങ്കെടുക്കും. ഫ്ലാറ്റുകൾ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. തുടർ നടപടികളും ചർച്ച ചെയ്യും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.