തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കൽ പ്രശ്നത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. ഫ്ലാറ്റുടമകൾക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം, ബിജെപി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ ധർണ്ണ നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ മാർച്ച്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്യും.
തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതിന്റെ പശ്ചാത്തലത്തിൽ മരട് നഗരസഭ ഫ്ലാറ്റ് ഒഴിഞ്ഞുപോകാൻ ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകി. തുടർന്ന് ഫ്ലാറ്റ് പൊളിച്ചുനീക്കാൻ താൽപര്യമുള്ള കമ്പനികളുടെ ടെൻഡർ വിളിച്ചു.
ഫ്ലാറ്റ് പൊളിക്കാൻ താൽപര്യം പ്രകടിപ്പിച്ച് അഞ്ച് കമ്പനികളാണ് നഗരസഭയെ സമീപിച്ചത്. കമ്പനികളുടെ യോഗ്യത സംബന്ധിച്ച് ഐഐടിയുടെ അഭിപ്രായം തേടണമെന്നാണ് നഗരസഭ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെണ്ടർ ഏത് കമ്പനിക്ക് നൽകണം എന്നതിന് അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. അതേസമയം, കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമകൾ ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും.
കാലാവധി അവസാനിച്ചെങ്കിലും ഫ്ലാറ്റ് ഒഴിപ്പിക്കൽ സർക്കാർ നിർദ്ദേശം ലഭിച്ച ശേഷം മതിയെന്നാണ് നഗരസഭയുടെ നിലപാട്. അതേസമയം, പ്രശ്നത്തിൽ പിന്തുണയുമായി കൂടുതൽ നേതാക്കൾ എത്തുന്നതോടെ നാളെ നടക്കുന്ന സർവ്വകക്ഷി യോഗം തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റ് ഉടമകൾ.