
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് ദിവസംമാത്രം ശേഷിക്കെ നഷ്ടപരിഹാരം ലഭിക്കാനുള്ള 57 കുടുബങ്ങളില്‍ 35 കുടുംബങ്ങള്‍ക്ക് തുക അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. 8 കോടി 75 ലക്ഷം രൂപയാണ് ഇന്ന് സർക്കാർ അനുവദിച്ചത്. ഉടൻ തന്നെ നഷ്ടപരിഹാരം ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും സർക്കാർ ഉത്തരവില്‍ വ്യക്തമാകുന്നു. മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് ദിവസംമാത്രം ശേഷിക്കെ നഷ്ടപരിഹാരംലഭിക്കാത്ത ഫ്ലാറ്റ് ഉടമകൾ സമരത്തിന് ഇറങ്ങിയിരുന്നു.
നാല് മാസമായിട്ടും സുപ്രീംകോടതി നിർദ്ദശിച്ച 25 ലക്ഷം രൂപ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. നാല് ഫ്ലാറ്റുകളിലായി 57 കുടുംബങ്ങൾക്ക് ഒരു രൂപപോലും നഷ്ടപരിഹാരമായി കിട്ടിയില്ല. മരടിൽ ജനുവരി 11ന് ആദ്യം നിലപൊത്തുന്ന ഹോളി ഫെയത് ഫ്ലാറ്റിലെ താമസക്കാരായിരുന്നു ഇവർ.
മരട് ഫ്ലാറ്റുകൾ പൊളിഞ്ഞ് കായലിൽ വീണാൽ? പാരിസ്ഥിതിക ആഘാതം എങ്ങനെയാകും?
കുടിയിറക്കപ്പെടുന്നവർക്ക് 25 ലക്ഷം രൂപ പ്രാഥമിക നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇത് ചിലർക്ക് മാത്രമായി ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റി പരിമിതപ്പെടുത്തിയതോടെയാണ് ഒക്ടോബറിൽ എല്ലാവർക്കും 25 ലക്ഷം നൽകണമെന്നും നാല് ആഴ്ചക്കകം നഷ്ടപരിഹാരം കൊടുത്ത് തീർക്കണമെന്നും കോടതി നിർദ്ദശിച്ചത്. പക്ഷെ നാല് മാസമായിട്ടും പലർക്കും ഒരു രൂപപോലും കിട്ടിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam