ചരിത്രം കുറിച്ച് ഹോളിഫെയ്ത്തിന്റെ പതനം; റെക്കോർഡ് ബുക്കിൽ ഒന്നാമത്

By Web TeamFirst Published Jan 11, 2020, 11:45 AM IST
Highlights

രാജ്യത്ത് ഇത് വരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈിലെ മൗലിവാക്കത്തെയായിരുന്നു. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് ഈ പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്

കൊച്ചി: മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് പൊളിക്കുന്നതിൽ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എം.ഡി  ഉത്കർഷ് മേത്ത ഇന്ന് രാവിലെ പറഞ്ഞത്. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഫ്ലാറ്റ് കെട്ടിടത്തിന്റെ പതനം. എന്നാൽ ഹോളിഫെയ്ത്ത് തകർന്നുവീഴുമ്പോൾ ചരിത്രമാകുന്നത് പഴയൊരു ദേശീയ റെക്കോർഡ് കൂടിയാണ്. 

രാജ്യത്ത് ഇത് വരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈിലെ മൗലിവാക്കത്തെയായിരുന്നു. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് ഈ പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്. ഈ റെക്കോര്‍ഡ് ഇനി 19 നിലകളുള്ള എച്ച് ടു ഓ ഹോളിഫെയ്ത്ത് ഫ്ലാറ്റിന് സ്വന്തമായി. 2020 ജനുവരി 11 പകൽ 11.19 ന് പുതിയ ചരിത്രം പിറന്നു.

എഡിഫൈസ് എന്‍ജിനീയറിംഗിന്‍റ കണ്‍സൾട്ടന്റാണ് ദക്ഷിണാഫ്രിക്കയിലെ ജെറ്റ്ഡിമോളിഷന്‍സ് എന്ന കമ്പനി. കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിൽ വിദഗ്ദരാണ് ഇവർ. 2009ല്‍ ജോഹന്നാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ലിസ്ബന് കെട്ടിടം പൊളിച്ചതാണ് അടുത്ത കാലത്ത് ഇവര്‍ ഏറ്റെടുത്ത ഏറ്റവും വലിയ ഓപ്പറേഷന്‍.

ഈ പശ്ചാത്തലത്തിലാണ് വളരെ സുരക്ഷിതമായി മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമെന്ന വിദഗ്ദരുടെ അവകാശവാദം. ഹോളിഫെയ്ത്ത് നിശ്ചയിച്ചത് പോലെ സുരക്ഷിതമായി തന്നെ തകർക്കാൻ സാധിച്ചത് ഇനിയുള്ള ഫ്ലാറ്റ് പൊളിക്കലുകൾക്കും കൂടുതൽ വിശ്വാസമേകും. 

രാജ്യാന്തര തലത്തിൽ ഹോളിഫെയ്ത്തിനേക്കാൾ കൂറ്റന്‍ കെട്ടിടങ്ങൾ സ്ഫോടനങ്ങളിലൂടെ തകര്‍ത്തിട്ടുണ്ട്. 707 അടിയുള്ള ന്യൂയോർക്കിലെ 270 പാര്‍ക് അവന്യൂവാണ് ഇതില്‍ ഏറ്റവും വലുത്. ന്യൂയോര്‍ക്കിലെ തന്നെ 41 നിലകളുള്ള സിംഗര്‍ കെട്ടിടമാണ് മറ്റൊന്ന്. 31 നിലകളുള്ള സൗത്ത് പദ്രെ ദ്വീപിലെ ഡെക്കാന്‍ ടവര്‍ തകര്ത്തത് 10 സെക്കന്‍റിനുള്ളില്‍.

click me!