
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും വലിയ ഇടയനെന്ന് മലങ്കര മർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് തീരാനഷ്ടമാണെന്നും ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നു അദ്ദേഹമെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.
സമൂഹത്തില്‍ അവഗണനയും പീഡനങ്ങളും അനുഭവിക്കുന്ന ജനതയുടെ പക്ഷം ചേര്‍ന്ന് യഥാര്‍ത്ഥ ക്രൈസ്തവികതയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിച്ച ഇടയശ്രേഷ്ഠനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. വാക്കിലും പ്രവര്‍ത്തിയിലും വ്യത്യസ്തതകളുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ലോകസമാധാനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും സംഘര്‍ഷ ഇടങ്ങളില്‍ സമാധാന ദൂതനായി നിലകൊള്ളുകയും ചെയ്തു. ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ അതിശക്തമായ നിലപാടുകളിലൂടെ ലോകത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടും ദര്‍ശനവും നല്‍കി. ലാളിത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമായിരുന്നു പാപ്പാ. ഒരു സാധാരണക്കാരനായി ജീവിക്കുകയും സാധുക്കളോടുള്ള പ്രത്യേക കരുതല്‍ ജീവിതശൈലിയുടെ ഭാഗമാക്കുകയും ചെയ്തുവെന്നും മാര്‍പ്പാപ്പായുടെ ദേഹവിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30 യ്ക്ക് വത്തിക്കാനിൽ നടക്കും. വത്തിക്കാൻ്റെ നിലവിലെ ആക്ടിങ് ഹെഡ് കർദിനാൾ കെവിൻ ഫാരലിൻ്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. തുടർന്ന് പ്രത്യേകം സജ്ജീകരിച്ച മൃതദേഹ പേടകത്തിലേക്ക് പോപ്പിനെ മാറ്റും. മാർപാപ്പയുടെ വസതിയായ സാന്ത മാർത്ത ചാപ്പലിലാണ് ചടങ്ങുകൾ നടക്കുക. വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരും പോപിൻ്റെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കും. ഏപ്രിൽ 23 ബുധനാഴ്‌ച രാവിലെ മൃതദേഹം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിക്കും. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാർപാപ്പമാരെ അടക്കം ചെയ്യാറുള്ളത്.