
കൊച്ചി: കൊച്ചി വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്. ജയ്സൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിൻ്റെ മറവില്‍ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നു വെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ചൂടാണ് സ്ഫോടനത്തിന് കാരണമെന്നാണ് സംശയം.
വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാൾ മരിച്ചു. വരാപ്പുഴ സ്വദേശി ഡേവിസാണ് (50) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജാൻസൻ്റെ ബന്ധുവാണ് മരിച്ച ഡേവിസ്. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനം കിലോ മീറ്ററുകൾ വരെയെത്തി. സംഭവത്തില്‍ തഹസിൽദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരം കളക്ടർ തേടിയിട്ടുണ്ട്.
അതേസമയം, പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണം. സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.