
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച കോടികളുമായി സെക്രട്ടറി മുങ്ങിയെന്ന് പരാതി. സംഭവത്തില്‍ ഭരണ സമിതി സഹകരണ വകുപ്പിലും പൊലീസിലും പരാതി നല്‍കി.
തലശ്ശേരി വ്യാപാരി വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ ചിലര്‍ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന കാര്യം പുറത്ത് വന്നത്. പണം തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് ഇവര്‍ ഭരണ സമിതി അേംഗങ്ങളോട് കാര്യം പറഞ്ഞു. അപ്പോഴാണ് സെക്രട്ടറി സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയതായി സംശയമുയര്‍ന്നത്. ഇക്കാര്യം പുറത്ത് വന്നതിന് പിന്നാലെ സഹകരണ സംഘം ഓഫീസ് പൂട്ടി സെക്രട്ടറി ജോജിഷ് സ്ഥലം വിട്ടു.
പലരേയും സെക്രട്ടറി നേരിട്ട് സമീപിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി വ്യാജ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും പരാതിയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ എത്ര പേരില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ടെന്നതില്‍ വ്യക്തത വന്നിട്ടില്ല. കോടികളുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് സംശയം.സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ഭരണ സമിതി അംഗങ്ങളില്‍ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. ഓഡിറ്റ് നടത്തിയാല്‍ മാത്രമേ എത്ര രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam