മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിലും സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനത്തിലും മുസ്ലിം ലീഗിൽ കടുത്ത ഭിന്നത. പാർട്ടിക്കുവേണ്ടി ത്യാഗം ചെയ്തവരെ അവഗണിച്ചെന്ന് ആരോപിച്ച് എംഎസ്എഫ് പ്രമേയം പാസാക്കി, യോഗ്യതയില്ലാത്തയാളെ സിൻഡിക്കേറ്റിൽ നിയമിച്ചതിലും തർക്കം രൂക്ഷമാണ്.

കോഴിക്കോട്: മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിലും സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനത്തിലും ലീഗ് പോഷക സംഘടനകൾക്കിടയിൽ കടുത്ത പ്രതിഷേധം. പാർട്ടിക്കുവേണ്ടി ത്യാഗം ചെയ്തവരെ അവഗണിച്ചാണ് മന്ത്രിമാർ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചതെന്ന് കുറ്റപ്പെടുത്തി എംഎസ്എഫിന്റെ പ്രമേയം. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലേക്ക് അധ്യാപക സംഘടന നേതാവിനെ തഴഞ്ഞ് യോഗ്യതയില്ലാത്ത മുൻ എംഎസ്എഫ് നേതാവിനെ നിയമിച്ചതിനെ ചൊലിയും തർക്കമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് നോമിനേറ്റ് ചെയ്ത ആറുപേരിൽ ഒരാൾ അഹമ്മദ് കബീർ എന്ന കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. പി ജി ബിരുദം പൂർത്തിയാക്കിയിട്ടില്ലാത്ത അഹമ്മദ് കബീറിന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരുടെ കോട്ടയിൽ നിന്ന് എങ്ങനെ സിൻഡിക്കേറ്റ് അംഗമായി നോമിനേഷൻ ലഭിച്ചു എന്നുള്ള ചോദ്യം ലീഗിനകത്ത് നിന്ന് തന്നെ ശക്തമായി ഉയരുകയാണ്. ഇതിനെതിരെ ലീഗ് അധ്യാപക സംഘടനയായ സി കെസി ടി തന്നെ പരാതി അറിയിച്ചു. മന്ത്രി ഷംസുദ്ദീൻ അടക്കമുള്ള പ്രമുഖരും എതിർപ്പ് അറിയിച്ചതോടെ ലീഗിന്റെ മുഖപത്രം തന്നെ അഹമ്മദ് കബീറിന്റെ പേര് ഒഴിവാക്കിയാണ് സിൻഡിക്കേറ്റ് പട്ടിക പ്രസിദ്ധീകരിച്ചത്. മണ്ണാർക്കാട് എംഇഎസ് കോളേജിലെ പിഎം സലാഹുദ്ദീനെയാണ് ലീഗ് അധ്യാപക സംഘടന സിൻഡിക്കേറ്റിലേക്ക് നിർദ്ദേശിച്ചിരുന്നത്. ഇത് മറികടന്നാണ് കബീറിനെ സിൻഡിക്കേറ്റ് അംഗമാക്കിയത്.

ഇതിനിടെ ലീഗ് ഉപസമിതിയുടെ നിർദ്ദേശം പൂർണമായും അവഗണിച്ച് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചതിന് എതിരെ എംഎസ്എഫ് രംഗത്തുവന്നു. ജയിലിൽ പോവാനും തല്ലു കൊള്ളാനും വേണ്ടി മാത്രം പോഷക സംഘടനകളെ ഉപയോഗിക്കുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ പാണക്കാട് കുടുംബം അടക്കം നേരത്തെ തന്നെ മന്ത്രിമാരെ പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും മന്ത്രിമാർ സ്വന്തം നിലയ്ക്ക് സ്റ്റാഫിനെ നിയമിക്കുകയായിരുന്നു. സ്റ്റാഫ് കാര്യത്തിൽ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് ഇളവ് നൽകിയിരുന്നത് എങ്കിലും മറ്റു മന്ത്രിമാരും ഭൂരിഭാഗം സ്റ്റാഫിനെയും സ്വന്തം നിലയ്ക്ക് നിയമിക്കുകയായിരുന്നു. മുസ്ലിംലീഗിന്റെ കോഴിക്കോട് ജില്ല പ്രവർത്തകസമിതി യോഗത്തിലും മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിൽ പാർട്ടി പ്രവർത്തകരെ അവഗണിച്ചതായി വിമർശനം ഉയർന്നിരുന്നു.