'ജനത്തിന് നഷ്ടം സംഭവിച്ചിട്ടില്ല, പരിഭ്രാന്തരാകരുത്'; തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ മേയര്‍

By Web TeamFirst Published Oct 2, 2021, 5:10 PM IST
Highlights

നഗരസഭയ്ക്ക് വന്ന നഷ്ടം തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ച് പിടിക്കുന്നത് പരിഗണനയിലുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ (trivandrum Corporation)  നികുതി തട്ടിപ്പിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ (Arya Rajendran). ജനങ്ങൾ അടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.  നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടികള്‍ പരിഗണനയിലാണെന്നും മേയര്‍ പറഞ്ഞു. 

അടച്ച നികുതി വരവ് വച്ചിട്ടുണ്ടോ എന്ന് ജനം നേരിട്ടെത്തി പരിശോധിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യവിരുദ്ധ ശക്തികൾ പ്രചാരണം നടത്തുന്നുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കാനും നഗരസഭയുടെ നികുതി വരുമാനം തകർക്കാനുമുള്ള ഗൂഢാലോചനയാണ് ഈ പ്രചാരണത്തിന് പിന്നില്‍. ഇത്തരം പ്രചാരണങ്ങൾ തള്ളികളയണമെന്നും പരിഭ്രാന്തരാകരുതെന്നും മേയർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. നികുതി വെട്ടിപ്പിന് നഗരസഭ കൂട്ടുനിൽക്കുന്നുവെന്നും തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി സമരം നഗരസഭയിൽ തുടരുന്നതിനിടെയാണ് മേയറുടെ വിശദീകരണം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിൽ വീട്ടുകരമായി അടച്ച 30 ലക്ഷത്തിലേറെ രൂപ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 25 ലക്ഷത്തിന്‍റെ തിരിമറി നടന്ന നേമം സോണിലെ സൂപ്രണ്ട് എസ് ശാന്തി അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. 

click me!