
കൊല്ലം: കാറിലും ശരീരത്തിലെ സ്വകാര്യ ഭാഗത്തും ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അനില രവീന്ദ്രൻ്റെ കൂട്ടാളി അറസ്റ്റിൽ. കിളികൊല്ലൂർ സ്വദേശി ശരബിനാണ് ശക്തികുളങ്ങര പൊലീസിൻ്റെ പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. നഗരത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നയാളാണ് പ്രതി. ശരബിന് നൽകാൻ വേണ്ടിയാണ് അനില 90 ഗ്രാം എംഡിഎംഎ എത്തിച്ചത്. കേസിൽ യുവതിക്ക് ലഹരി മരുന്ന് വാങ്ങാൻ ഇടനില നിന്നയാളെയും ബെംഗളൂരുവിലെ വിൽപനക്കാരനെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
34 കാരിയായ അനിലയെ നീണ്ടകര പാലത്തിനു സമീപത്ത് നിന്നാണ് പൊലീസ് 90 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കർണാടക രജിസ്ട്രേഷൻ കാറിൽ കൊല്ലത്തേക്കുള്ള യാത്രക്കിടയിലാണ് അനില പിടിയിലായത്. കര്‍ണാടകയിൽ നിന്നും ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില. നീണ്ടകര പാലത്തിന് സമീപം കാറിന് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ഇവർ നിർത്തിയിരുന്നില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാർ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam