
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. തുടർ ചികിത്സയ്ക്ക് വലിയ തുക കുടുംബത്തിന് ആവശ്യമുണ്ട്. കുടുംബത്തെ സർക്കാർ കൈവിടരുത്. സൗജന്യ ചികിത്സ മാത്രം ലഭ്യമാക്കിയത് കൊണ്ട് കാര്യമില്ല. കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നത്. ഒന്നരമാസത്തോളമായി മെഡിക്കൽ കോളേജിൽ തുടരുകയാണ്. ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല, സസ്പെൻഷൻ അല്ല ഡോക്ടർമാരെ പുറത്താക്കുകയാണ് വേണ്ടത് എന്നും അമ്മ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പണം ഉടൻ കൈമാറുമെന്ന് നെന്മാറ എംഎൽഎ കെ ബാബു അറിയിച്ചു. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിൽ പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam