
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്. മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും.
കേരളത്തിൽ തെരുവ് നായ പ്രശ്നം ഗുരുതരമെന്ന് സുപ്രീംകോടതി : ഇടക്കാല ഉത്തരവ് സെപ്തംബർ 28 - ന്
തെരുവുനായ വിഷയം ഗൗരവത്തോടെ കാണുന്നെന്ന് സുപ്രീംകോടതി. തെരുവുനായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുൾപ്പടെ നല്‍കിയ ഹർജികളിൽ ഈ മാസം 28 ന് കോടതി ഇടക്കാല ഉത്തരവ് ഇറക്കും. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം പഠിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മീഷനിൽ നിന്ന് റിപ്പോർട്ട് തേടാനും കോടതി തീരുമാനിച്ചു.
പേവിഷബാധയ്ക്ക് എതിരായ വാക്സീൻ എടുത്ത ശേഷവും ആളുകൾ മരിക്കുന്ന സാഹചര്യം ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ.വി കെ ബിജു കോടതിയെ അറിയിച്ചു. നായ്ക്കളെ കൊല്ലാനാകില്ലെന്ന നിയമം നടപ്പാക്കണമെന്ന് മൃഗസ്നേഹികൾ വാദിച്ചു. എന്നാൽ അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് തടസമില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട് എന്ന് ഹർജിക്കാർ തിരിച്ചടിച്ചു. താനും ഒരു നായസ്നേഹിയാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഖന്ന അപകടകാരികളായ നായകളെയും, പേവിഷ ബാധിച്ച നായകളേയും പ്രത്യേക കേന്ദ്രങ്ങളിലാക്കിക്കൂടെ എന്ന് ചോദിച്ചു.
തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി നായ്‍കളെ തെരുവിൽ കളയാൻ ആർക്കും അവകാശമില്ല. തെരുവുനായ ശല്ല്യം ഉണ്ടെന്ന കാര്യം അംഗീകരിച്ചേ മതിയാകു എന്നും കോടതി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമെന്ന് വ്യക്തമാക്കിയ കോടതി എല്ലാ കക്ഷികളോടും മൂന്ന് പേജിൽ കൂടാത്ത നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ഈ മാസം 28 ന് പ്രശ്നപരിഹാരത്തിനുള്ള ഇടക്കാല ഉത്തരവ് നല്‍കും. തെരുവു നായ ശല്ല്യത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മീഷന്‍റെ റിപ്പോർട്ട് തേടണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam