
ഇടുക്കി: സര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പിച്ചതാണ്. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ അന്ന് പ്രഖ്യാപിക്കാമായിരുന്നു. ഇപ്പോള്‍ നടത്തിയ ഈ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. അതുകൊണ്ടു തന്നെ ജനം യാതൊരു ഗൗരവവും ഇതിന് നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആശാവര്‍ക്കാര്‍മാരുടെ കാര്യത്തില്‍ വളരെ ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ എടുത്തതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. മര്യാദയ്ക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമായിരുന്നു. അതുപോലും ചെയ്യാതെ വെറും തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതൊരു തട്ടിപ്പ് സര്‍ക്കാരാണ്. ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 11000 കോടിയാണ്. തീരദേശപാക്കേജ് പ്രഖ്യാപിച്ചത് 10,000 കോടിയാണ്. പക്ഷേ ആര്‍ക്കെങ്കിലും കൊടുത്തോ... വയനാട് പാക്കേജ് പ്രഖ്യാപിച്ചു. ആര്‍ക്കെങ്കിലും കിട്ടിയോ.. ഇതെല്ലാം പ്രഖ്യാപനം മാത്രമാണ്. കേരള മുഖ്യമന്ത്രിക്കും അറിയാം ഇതൊക്കെ നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍ ആണ്, തനിക്ക് കൊടുക്കേണ്ടി വരില്ല എന്ന്. ആ ഉറപ്പ് മൂലമാണ് ഈ പ്രഖ്യാപനമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പി എം ശ്രീ പദ്ധതി സി പി എമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ഒക്കെ സി പി ഐയെ കബളിപ്പിക്കാനാണ്. അല്ലാതെ അവരിത് റദ്ദാക്കാന്‍ പോകുന്നില്ല. ഇത് സി പി ഐയുടെ ഉണ്ടയില്ലാ വെടിയാണ്. എം ഒ യു ഒപ്പിട്ടിട്ട് ഇനി കത്തു കൊടുത്താല്‍ ആരു പരിഗണിക്കാനാണ്. വെറും കബളിപ്പിക്കലാണ് ഈ നടക്കുന്നതെല്ലാം. അത് ജനങ്ങള്‍ക്കും സി പി ഐയ്ക്കും കുറച്ചു കഴിയുമ്പോള്‍ ബോധ്യപ്പെടുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
പി എം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടിരുന്നു. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ധമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണം. സംസ്ഥാന താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി. ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സി പി ഐ ചോദിച്ചത്. അതിന് ഹ... ഹ...ഹ... എന്ന് പരിഹരിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.