രാത്രി യാത്രാനിരോധനം: സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്, ഗതാഗത മന്ത്രി ഇന്ന് സമരപന്തലില്‍

By Web TeamFirst Published Oct 6, 2019, 9:52 AM IST
Highlights

നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചയിൽ മന്ത്രി ആവശ്യപ്പെടുമെന്നാണ് സൂചന. സമരസമിതിയുടെ ഭാ​ഗത്തുനിന്നടക്കം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. 

കൽപറ്റ: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 12-ാം ദിവസവും തുടരുകയാണ്. ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അടക്കം പ്രമുഖ നേതാക്കൾ ഇന്ന് സമര പന്തൽ സന്ദർശിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി സമരസമിതി നേതാക്കളുമായി മന്ത്രി ചർച്ച നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരസമിതിയുമായ ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചയിൽ മന്ത്രി ആവശ്യപ്പെടുമെന്നാണ് സൂചന. സമരസമിതിയുടെ ഭാ​ഗത്തുനിന്നടക്കം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രി എകെ ബാലനുമായുള്ള കൂടിക്കാഴ്ചയിലൂടെ സമരം അവസാനിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അതേസമയം, മന്ത്രിയുമായി നടക്കുന്ന നിർണ്ണായക ചർച്ചയിൽ സമരത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാ​ഗമായി മഹാ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ മുഴുവൻ ആളുകളും സമരത്തിൽ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു.

ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരുന്നു.

Read More:ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളും; പ്രതിഷേധവുമായി യുവജന സംഘടനകള്‍

ഇതിന്റെ ഭാ​ഗമായാണ് നാട്ടുകാരടക്കം പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. പിന്നീട് ഇവരുടെ നില മോശമായതിനെ തുടർന്ന് മറ്റ് അഞ്ച് നേതാക്കള്‍ നിരാഹാരസമരവുമായി എത്തുകയായിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതിയും വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വിവിധ പാർട്ടി പ്രവർത്തകരും സാമൂഹികപ്രവർത്തകരുമടക്കം ആയിരക്കണക്കിന് ആളുകളാണ് സമരത്തിന് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ച്  സമരപന്തലിലെത്തിയത്. 

Read More:ബന്ദിപ്പൂർ യാത്രനിരോധനത്തിനെതിരായ പ്രതിഷേധം; ഐക്യദാർഢ്യവുമായി രാഹുൽ ​ഗാന്ധി സമരപന്തലില്‍

സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി സമരപന്തലില്‍ എത്തിയത് ഏറെ ദേശിയത്തലത്തിലടക്കം ഏറെ ശ്രദ്ധനേടിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദിഖ്, എം കെ രാഘവൻ, കെ സി വേണു​ഗോപാൽ തുടങ്ങിയ നേതാക്കളുടെ ഒരുനിര തന്നെ രാഹുൽ ​ഗാന്ധിക്കൊപ്പം സമരപന്തലിലെത്തിയിരുന്നു. 

click me!