
തിരുവനന്തപുരം: ലോക് സഭയിൽ അവതരിപ്പിച്ച മോട്ടോർ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ കേരളം. കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. ഇരകൾക്കുള്ള നഷ്ടപരിഹാരം വാഹന ഉടമയാണോ ഇൻഷുറൻസ് കമ്പനിയാണോ നൽകേണ്ടതെന്ന് ബില്ലിൽ വ്യക്തമാക്കണമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.
ഭേദഗതികൾ നടപ്പാക്കണമോ വേണ്ടയോ എന്നത് സംസ്ഥാനങ്ങൾക്ക് വിടാനായിരുന്നെങ്കിൽ ബില്ല് അവതരിപ്പിച്ചത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു. മോട്ടോർ വാഹന ഭേദഗതി ബിൽ ഫെഡറൽ സംവിധാനങ്ങൾക്ക് മേലുള്ള കൈകടത്തലാണ്. വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമായിരുന്നു. ബില്ല് ലോക്സഭയില്‍ ചർച്ചയ്ക്ക് വരുമ്പോൾ അഭിപ്രായമറിയിക്കാൻ കേരളത്തിലെ എംപിമാർക്ക് കത്തയച്ചതായും ഏ കെ ശശീന്ദ്രന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് ബില്ല്. മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്തിന്‍റെ കൂടി അധികാരത്തിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന്‍റെ ഭേദഗതികള്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതില്ലെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam