Raveendran pattayam : രവീന്ദ്രൻ പട്ടയം റദ്ദാക്കൽ; രാഷ്ട്രീയ പകപോക്കലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ രാജൻ

By Web TeamFirst Published Jan 22, 2022, 6:25 PM IST
Highlights

എം ഐ രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും സർക്കാർ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ (Raveendran pattayams)  റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന എം ഐ രവീന്ദ്രൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എം ഐ രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. സർക്കാർ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശപ്രകാരമാണ് പട്ടയം നൽകിയതെന്നും വ്യാജ പട്ടയങ്ങൾ നൽകിയിട്ടില്ലെന്നുമായിരുന്നു എം ഐ രവീന്ദ്രൻ്റെ വാദം.

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്. 

ഇടുക്കിയിലെ പല പാർട്ടി ഓഫീസുകൾക്കും രവീന്ദ്രൻ പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇത് ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്.

Read Also: 'ഒരു പുല്ലനും പാർട്ടി ഓഫീസ് തൊടില്ല', എം എം മണി, എൽഡിഎഫിൽ പട്ടയ'ക്കലാപം'

Read Also: 'രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല': കോടിയേരി

click me!