'മോദി സർക്കാർ ചെയ്യുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം': മന്ത്രി എംബി രാജേഷ്

Published : Apr 23, 2023, 08:37 PM IST
 'മോദി സർക്കാർ ചെയ്യുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം': മന്ത്രി എംബി രാജേഷ്

Synopsis

എൻസിഇആര്‍ടി  പുസ്തകത്തിൽ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ എംബി രാജേഷ് 

തിരുവനന്തപുരം: ഭ്രാന്തുപിടിച്ച  വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻസിഇആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടിയെന്ന് മന്ത്രി എംബി രാജേഷ്. വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ  മുഖമുദ്ര. അത് ലോകത്തെല്ലായിടത്തും എക്കാലത്തും അങ്ങനെയാണ്. ഭ്രാന്തുപിടിച്ച ആ വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻസിഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടി എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ശാസ്ത്രാവബോധം വളർത്തുക എന്നത് മൗലിക കടമയായി ഭരണഘടന അനുശാസിക്കുമ്പോൾ, അതിന് നേർവിപരീതമായി ശാസ്ത്രവിരുദ്ധതയാണ് കേന്ദ്രസർക്കാർ വളർത്തുന്നത്. ഭരണഘടന ശാസ്ത്രാവബോധത്തിന്റെ കൂട്ടത്തിൽ തന്നെ മാനവികതയുടെയും അന്വേഷണാത്മകതയുടെയും കാര്യം കൂടി പറയുന്നുണ്ട്. ഇതൊന്നുമില്ലാത്ത മതരാഷ്ട്രത്തിന്റെ തരിശുനിലമായി, ഒരു പുത്തൻ അറിവും ആശയവും കിളിർക്കാത്ത ഹിന്ദു രാഷ്ട്രത്തിന്റെ ഊഷരഭൂമിയായി മതനിരപേക്ഷ ഇന്ത്യയെ  മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനമെന്നും എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

യുക്തിയുടെ ഗ്രഹണ കാലമാണ് ഫാസിസം എന്നു പറഞ്ഞത് ജോർജ് ലൂക്കാച്ചാണ്. വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ  മുഖമുദ്ര. അത് ലോകത്തെല്ലായിടത്തും എക്കാലത്തും അങ്ങനെയാണ്. ഭ്രാന്തുപിടിച്ച ആ വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻസിഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടി. 

ആ നടപടി ഭരണഘടന നിഷ്കർഷിക്കുന്ന ശാസ്ത്ര അവബോധം വളർത്തുക എന്ന പൗരന്റെ /പൗരയുടെ മൗലിക കടമയ്ക്ക് വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 A ( h ) ഇപ്രകാരം പറയുന്നു, "It shall be the duty of every citizen of India to develop scientific temper, humanism and the spirit of inquiry and reform." അതായത് "ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും കടമയാണ് ശാസ്ത്ര അവബോധം, മാനവികത, അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വളർത്തുക എന്നിവയെല്ലാം". 

ശാസ്ത്രാവബോധം വളർത്തുക എന്നത് മൗലിക കടമയായി ഭരണഘടന അനുശാസിക്കുമ്പോൾ, അതിന് നേർവിപരീതമായി ശാസ്ത്രവിരുദ്ധതയാണ് കേന്ദ്രസർക്കാർ വളർത്തുന്നത്. ഭരണഘടന ശാസ്ത്രാവബോധത്തിന്റെ കൂട്ടത്തിൽ തന്നെ മാനവികതയുടെയും അന്വേഷണാത്മകതയുടെയും കാര്യം കൂടി പറയുന്നുണ്ട്. ഇതൊന്നുമില്ലാത്ത മതരാഷ്ട്രത്തിന്റെ തരിശുനിലമായി, ഒരു പുത്തൻ അറിവും ആശയവും കിളിർക്കാത്ത ഹിന്ദു രാഷ്ട്രത്തിന്റെ ഊഷരഭൂമിയായി മതനിരപേക്ഷ ഇന്ത്യയെ  മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം. 

ശാസ്ത്രാവബോധം കുട്ടികളിൽ ഉണ്ടാക്കാനും വിജ്ഞാനത്തിന്റെ അടിത്തറ ഉറപ്പിക്കാനും അനിവാര്യമാണ് പരിണാമ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനം. ചാൾസ് ഡാർവിൻ തന്റെ വിഖ്യാതമായ Origin of Species എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെച്ച പരിണാമ സിദ്ധാന്തം മനുഷ്യ വിജ്ഞാന ചരിത്രത്തിലെ വിപ്ലവകരമായ ഒരു ഘട്ടത്തിനാണ് തുടക്കം കുറിച്ചത്. ജീവന്റെ ഉല്പത്തിയെക്കുറിച്ചും വികാസപരിണാമങ്ങളെക്കുറിച്ചുമുള്ള വിലമതിക്കാനാവാത്ത അറിവിലേക്കാണ് അത് നയിച്ചത്. 

തുടർന്നിങ്ങോട്ട് മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്വാധീനിച്ചു. മനുഷ്യപുരോഗതിക്ക് നിർണായകമായ സംഭാവനയും നൽകിവരുന്നു. ഭൗതികശാസ്ത്രത്തിന് ആപേക്ഷിക സിദ്ധാന്തം എന്നപോലെ, രസതന്ത്രത്തിൽ ദ്രവ്യത്തിന്റെ അടിസ്ഥാനഘടകം ആറ്റമാണ് എന്ന കണ്ടെത്തൽ പോലെ ജീവശാസ്ത്രവിജ്ഞാനത്തിന് ഒഴിവാക്കാനാവാത്തതാണ് പരിണാമ സിദ്ധാന്തം. അതിനുമേലാണ് ഇപ്പോൾ കത്രിക വെച്ചിരിക്കുന്നത്. 

 നെഹ്റുവിനെയും ഗാന്ധിവധത്തെയും മൗലാന അബുൾ കലാം ആസാദിനെയും ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുകയും സവർക്കറെ പോലുള്ള വ്യാജ ബിംബങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തതിന്റെ തുടർച്ചയാണിത്. ഇനിയിപ്പോൾ ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റീനുമൊക്കെ എൻ സി ഇ ആർ ടി യുടെ ചവറ്റു കുട്ടയിലാകും. ഇത് തിരുത്തിച്ചില്ലെങ്കിൽ ഇന്ത്യയിലെ വരും തലമുറകൾ നൽകേണ്ടി വരുന്ന വില കനത്തതായിരിക്കും. ശാസ്ത്രവിരുദ്ധമായ,  നിലവാരമില്ലാത്ത എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്ന ഒരു തലമുറയുടെ ഗതി എന്തായിരിക്കും;  

അറിവ് ലോക ഗതിയെ നിയന്ത്രിക്കുന്ന ഒരു കാലത്ത്. അതിനാൽ  അജ്ഞതയുടെ അന്ധകാരത്തിലേക്ക് ഒരു തലമുറയെ തള്ളിവിടുന്ന ഇതു പോലുള്ള ഭ്രാന്തൻ നടപടികളെ  കക്ഷിരാഷ്ട്രീയത്തിനതീതമായി ചെറുക്കേണ്ടതുണ്ട്. 1800 ഓളം പണ്ഡിതരും ശാസ്ത്രജ്ഞരും ഇതിനകം തന്നെ ഈ നടപടിക്കെതിരെ തുറന്ന കത്തെഴുതി രംഗത്തു വന്നതിന്റെയും കാരണം മറ്റൊന്നല്ല. വിജ്ഞാനത്തിന്റെ ശത്രുക്കളിൽ നിന്ന് നാടിനെ രക്ഷിക്കാൻ ശാസ്ത്ര സമൂഹത്തിനൊപ്പം നമുക്കെല്ലാം അണിനിരക്കാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും