
കോട്ടയം: മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുമ്പ് തൃപ്തികരമായ പരിശോധന നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധന നടന്നു. തുടർന്ന് നടന്ന ചർച്ചയിൽ കേരളം ആശങ്കകൾ അടക്കം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇപ്പോൾ നടന്ന പരിശോധന തൃപ്തികരമാണ്. പക്ഷെ കുറച്ച് കൂടി വിശദമായ പരിശോധന വേണം. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന പരിശോധന നടക്കണം. തുടർ പരിശോധനകൾ വേണം എന്ന ആവശ്യം ആണ് കേരളം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. നിലവിലെ പരിശോധന റിപ്പോർട്ട് അനുസരിച്ചു തുടർ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തിയിരുന്നു. ഒരുദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലുള്ള ആശങ്ക സംസ്ഥാന സർക്കാർ പ്രതിനിധികളായ ഉദ്യോഗസ്ഥർ വിദഗ്ധ സമിതിയെ അറിയിച്ചിട്ടുണ്ട്. ഘടനാപരമായ പരിശോധന അടക്കം വിശദമായ പരിശോധന നടക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
മുല്ലപെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam