വി സി നിയമനവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് യാതൊരു ഒത്തുതീർപ്പും നടന്നിട്ടില്ലെന്ന് പി രാജീവ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു
തിരുവനന്തപുരം: വി സി നിയമനവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ യാതൊരുവിധ ഒത്തുതീർപ്പും നടന്നിട്ടില്ലെന്ന് മുതിർന്ന സി പി എം നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി രാജീവ് വ്യക്തമാക്കി. സാങ്കേതികമായി കേസ് നിലനിൽക്കില്ല എന്ന് പറയുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിന്‍റെ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി പാടിയ വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കാനുള്ള ആർജ്ജവം പോലും മുഖ്യമന്ത്രി വി ഡി സതീശനില്ലെന്നും അദ്ദേഹം പരിഹസിച്ചു. ലോകത്തെവിടെയും ഇല്ലാത്തവിധം മെറ്റയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് ശ്രമിക്കുന്നതെന്നും പി രാജീവ് കുറ്റപ്പെടുത്തി. കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ ഇതിനോടകം തന്നെ വ്യക്തത വന്നിട്ടുണ്ടെന്നും വിഷയത്തിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

