
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നൽകിയ സ്നേഹാദരം 'സ്മൃതിവന്ദനം' ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടുംബത്തിലെ ഒരു അംഗം വിട്ടുപോകുക എന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവും ദുഃഖമുള്ള കാര്യമാണ്. എന്നാൽ പ്രയാസം അനുഭവിക്കുമ്പോഴും മറ്റുള്ളവരെ രക്ഷിക്കുന്ന മഹാമനസ്‌കതയുടെ മുന്നിൽ ശിരസ് നമിക്കുന്നു. മറ്റൊരാളുടെ ജീവനായി വലിയൊരു ത്യാഗമാണ് അവയവദാതാക്കളുടെ കുടുംബം ചെയ്യുന്നത്. അവയവദാന പ്രക്രിയ നിലവിൽ കൂടുതൽ സുതാര്യവും വിജയകരവുമാണ്. ഏകദേശം 25 വർഷം മുമ്പ് അവയവ ദാനവുമായി ബന്ധപ്പെട്ട പല ശസ്ത്രക്രിയകളും പരാജയമാകാറുണ്ടായിരുന്നു. എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനം ഇന്ന് ആരോഗ്യവകുപ്പിലുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട 90 ശതമാനം ശസ്ത്രക്രിയകളും നിലവിൽ വിജയം കാണുന്നതായും മന്ത്രി ചൂണ്ടികാട്ടി.
അവയവദാനവുമായി ബന്ധപ്പെട്ട നിയമപരമായ ചില പ്രയാസങ്ങളുണ്ട്. പക്ഷേ അതിന്റെ പേരിൽ ജീവൻ നഷ്ടമാകാൻ ഇടയാകരുത്. ജീവൻ രക്ഷിക്കാനാകണം പ്രഥമ പരിഗണന. കൃത്യമായ സമയത്ത് അവയവം ലഭ്യമാകാത്തതിനാൽ ഒരാൾ മരിക്കാൻ ഇടയാകരുത്. ജീവൻ രക്ഷയെന്ന മഹത്തായ പ്രക്രിയയാണ് അവയവദാനത്തിലൂടെ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് അധ്യക്ഷയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ വി മീനാക്ഷി, മെഡിക്കൽ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ പി. കെ. ജബ്ബാർ, ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ സഞ്ജയ് ബെഹാരി, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രഞ്ജു രവീന്ദ്രൻ, ജില്ല മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് റീജിയണൽ ഡയറക്ടർ വി എൽ ഹരിത, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് എസ് നോബിൾ ഗ്രേഷ്യസ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam