
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സീൻ (Vaccination) സ്വീകരിക്കാത്ത അധ്യാപകരുടെ (teachers) കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു. മലപ്പുറത്താണ് വാക്സീൻ എടുക്കാത്ത അധ്യാപകർ കൂടുതൽ.
കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്സീനേഷൻ എടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർട്ടിപിസിആർ റിസൾട്ട് നൽകണം. ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക് ലീവ് എടുക്കാൻ അവസരമുണ്ട്. ശൂന്യവേതന അവധി ഇവർക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതൽ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. അൺ എയിഡഡ് മേഖലയിലെ കണക്കുകൾ എടുക്കുന്നതായും മന്ത്രി അറിയിച്ചു.
ജില്ലാ അടിസ്ഥാനത്തിലെ കണക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam