'സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായില്ല': മുഹമ്മദ്‌ റിയാസ്

By Web TeamFirst Published Aug 12, 2022, 11:41 AM IST
Highlights

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു. 

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയിൽ ചില വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സിപിഎം സംസ്ഥാന സമിതിയിൽ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനമെന്ന പേരിൽ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിക്കുന്നത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു. 

രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേർന്ന് വിശകലനം ചെയ്തത്. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴകീറി പരിശോധിച്ച നേതൃയോഗം ഉദ്യോഗസ്ഥ ഭരണവും, പൊലീസ് വീഴ്ച ആവർത്തിക്കുന്നതും പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തിയത്. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന തദ്ദേശ- ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകൾ പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്ന് മാത്രമല്ല, കെഎസ്ആർടിസി പ്രതിസന്ധിയിൽ യൂണിയനുകളെ പിണക്കുന്ന നടപടിക്കെതിരെയും കടുത്ത വിമർശനമാണ് യോഗത്തിലുണ്ടായത്. അംഗങ്ങളുന്നയിച്ച വിമർശനങ്ങളിൽ നേതൃത്വത്തിന്റെ മറുപടിയും ഇന്നുണ്ടാകും.അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങൾക്കും ഇന്ന് സമാപനമാകും.

'വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട് 'ആരോഗ്യമന്ത്രി

ലോകായുക്ത ഭേദഗതി: ഭിന്നത തീർക്കാൻ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടത്തും

കാലാവധി കഴിഞ്ഞ ഓർഡിനൻസുകളുടെ നിയമനിർമ്മാണത്തിനായി നിയമസഭ ചേരും മുൻപ് ലോകായുക്ത വിഷയത്തിൽ ധാരണയിലെത്താൻ സിപിഐയും സിപിഎമ്മും. ഇതിനായി രണ്ട് പാർട്ടികളുടേയും നേതൃത്വം വിശദമായ ചർച്ച നടത്തും. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. 

എന്നാൽ നിലവിൽ നിർദ്ദേശിക്കപ്പെട്ട രീതിയിൽ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സിപിഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാൻ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും. 

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്കൊപ്പം റവന്യു മന്ത്രി കെ.രാജൻ, നിയമമന്ത്രി  പി.രാജീവ് എന്നിവരും ഉഭയകക്ഷി ചർച്ചകളുടെ ഭാഗമാകും എന്നാണ് സൂചന. 

'ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഏഴയലത്തെത്തിയില്ല'; ഇഴകീറി മികവ് പരിശോധിച്ച് സിപിഎം, അമര്‍ഷം, അഴിച്ചുപണി?

ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ ഉയർത്തിയത് കടുത്ത എതിർപ്പാണ്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർപ്പ് ആവർത്തിക്കാനാണ് സിപിഐ നീക്കം.

 


 

click me!