
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി ചൊക്ലി പൊലീസ് ഒറ്റപ്പാലത്തെത്തി. ശിവസൂര്യയെ പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് താഴെ വന്ന കമന്‍റാണ് പൊലീസിന് സഹായമായത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്‍റെ പേരിലാണ് ശിവസൂര്യ കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വീട്ടിൽ നിന്ന് പോയത്.
ശിവസൂര്യയെ കാണാനില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന വാർത്തയാണ് പൊലീസിന് തുണയായിരിക്കുന്നത്. ശിവസൂര്യയെ പോലെ തോന്നിക്കുന്ന കുട്ടിയെ കണ്ടെന്ന് പാലക്കാട് സ്വദേശി വാർത്തക്ക് താഴെ കമന്‍റിട്ടിരുന്നു. ഇതോടെ ശിവസൂര്യയുടെ വീട്ടുകാർ ഇയാളെ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ ഗുരുവായൂർ പാലക്കാട് കെഎസ്ആര്‍ടിസി ബസിൽ ഒരു കുട്ടിയെ കണ്ടെന്നും ഒറ്റപ്പാലത്ത് ഇറങ്ങിയെന്നും അറിയിച്ചു. ഇന്നലെ രാത്രി തന്നെ ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത് എത്തി.
ബസ് നിർത്തുന്ന സ്ഥലത്തെ ദൃശ്യങ്ങളിൽ നിന്ന് കാര്യമായ സൂചന കിട്ടിയില്ല. ഒറ്റപ്പാലം, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നു പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യ. ഗെയിം കളിച്ച് 50000ലധികം രൂപ നഷ്ടമായെന്ന് അറിഞ്ഞതോടെ വീട്ടുകാർ ഫോൺ വാങ്ങി വെച്ചു. ഇതോടെയാണ് കഴിഞ്ഞ ശനിയാഴ്ച ശിവസൂര്യ വീട് വിട്ടിറങ്ങിയത്. കാശിക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തോട് അലിയുമെന്നും കുറിപ്പെഴുതി വച്ചിട്ടായിരുന്നു നാടുവിടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam