
കോന്നി: കോന്നി താലൂക്ക് ഓഫീലെ കൂട്ട അവധി എംഎൽഎക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ്. താലൂക്ക് ഓഫീസിൽ നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം എന്നും വിമർശനം. താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം. എംഎൽഎക്ക് രജിസ്റ്റർ പരിശോധിക്കാനും കസേരയിൽ ഇരിക്കാനും അധികാരം ഉണ്ടോ എന്നും ചോദ്യം ഉയര്‍ത്തുന്നുണ്ട് ഡെപ്യൂട്ടി തഹസിൽദാര്‍.
ജീവനക്കാർ അവധി എടുത്ത ദിവസം ഓഫീസിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലന്നും ഡെപ്യൂട്ടി തഹസിൽദാർ കൂട്ടിച്ചേര്‍ക്കുന്നു. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനെ താറടിച്ച് കാണിക്കാനുള്ള നാടകമായിരുന്നു നടന്നതെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ ആരോപിക്കുന്നു. വിവാദമായ സംഭവം നടക്കുമ്പോള്‍ പത്ത് പേര്‍ പോലും ഓഫീസിലുണ്ടായിരുന്നില്ലെന്നും ആരോപിക്കുന്നുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷ്. വിനോദയാത്രാ സംഘം തിരികെ എത്തിയ ശേഷമുള്ളതാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്.
അതേസമയം കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവം സ്പോൺസർ ടൂർ ആണെന്ന ആരോപണം ട്രാവൽസ് മാനേജർ തള്ളി. യാത്രയുടെ പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യാം പറഞ്ഞു. ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ വ്യക്തമാക്കി. പ്രവർത്തി ദിവസം ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് യാത്ര പോയതിൽ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഡിഎം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസ യാത്ര സംസ്ഥാനത്തെമ്പാടും ചർച്ചയായപ്പോഴും ഉദ്യോഗസ്ഥർ യാത്ര തുടരുകയായിരുന്നു.
കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര: സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ, 'യാത്രയുടെ പണം വാങ്ങി'
മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് സൂചന. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥരുടെ കൂട്ടഅവധിയെപ്പറ്റി അറിയാതെ നിരവധി സാധാരണ ജനങ്ങൾക്കാണ് ഓഫീസിലെത്തി കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam