Latest Videos

പാളയം എംഎം സിഎസ്ഐ പള്ളി ഇനി കത്തീഡ്രൽ

By Web TeamFirst Published Apr 29, 2022, 9:02 PM IST
Highlights

ദക്ഷിണ കേരള മഹായിടവകയുടെ കത്തീഡ്രൽ ആയി സി എസ് ഐ മോഡറേറ്റർ എ ധർമ്മരാജ് റസ്സാലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ദക്ഷിണ കേരള മഹായിടവകയുടെ കത്തീഡ്രൽ ആയി സി എസ് ഐ മോഡറേറ്റർ എ ധർമ്മരാജ് റസ്സാലം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 7.30 ന് നൂറ് കണക്കിന് പുരോഹിതരുടേയും വനിതകളുടെയും യുവാക്കളുടെയും സാന്നിദ്ധ്യത്തിൽ കൊല്ലം - കൊട്ടാരക്കര മഹായിടവക ബിഷപ്പിന്റെ മുഖ്യ സന്ദേശവും പൊതു ആരാധനയും വിശുദ്ധ തിരുവത്താഴ ശുശ്രൂഷയും 32 പേർ പേർക്ക് ഇൻഡക്ഷൻ സർവ്വീസും മോഡറേറ്റർ നിർവ്വഹിച്ചു. മഹായിടവക സെക്രട്ടറി ഡോ. റ്റി റ്റി പ്രവീണിന്‍റെ നേതൃത്വത്തിൽ നേരത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ച് ദക്ഷിണ ഇന്ത്യാ സഭയുടെ സിനഡ് എക്സിക്യൂട്ടീവിന്റെ അനുവാദത്തിനായി സമർപ്പിച്ചിരുന്നു.

പാളയം എംഎം പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചു; പ്രതിഷേധം

അതേസമയം പള്ളിയില്‍ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷമടക്കമുണ്ടായി. പള്ളിയെ കത്തീഡ്രൽ ആക്കി മാറ്റി ബിഷപ്പ് ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്. ഒരുവിഭാഗം വിശ്വാസികളുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് ബിഷപ്പിന്‍റെ നേതൃത്വത്തിൽ പള്ളിയെ കത്തീഡ്രൽ ആക്കി പ്രഖ്യാപിച്ചതും ബോർഡ് സ്ഥാപിച്ചതും. ജെ സി ബി അടക്കം കൊണ്ടുവന്നായിരുന്നു നടപടികൾ. ബിഷപ്പിന്‍റെ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധം നടത്തി. ബിഷപ്പിനെ കൂക്കിവിളിച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട ബിഷപ്പ് ധർമ്മരാജ റസാലും പുതിയ 20 അംഗ അഡ്ഹോക് കമ്മിറ്റിയും പുതിയ വൈദികരെയും പ്രഖ്യാപിച്ചു. 

ചട്ടപ്രകരമാണ് നടപടികളെന്ന് ബിഷപ്പ് ധർമ്മരാജ റസാലം വിശദീകരിച്ചു. എന്നാൽ പള്ളിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമമെന്ന് എതിർക്കുന്നവർ ആരോപിച്ചു. 2400 ഇടവകാംഗങ്ങൾ ഉൾപ്പെടുന്ന ഭരണസമിതിയാണ് ഇതുവരെ പാളയം എം എം ചർച്ചിന്റെ ഭരണം നടത്തിയിരുന്നത്. എന്നാൽ ബിഷപ്പ് ധർമ്മരാജ് റസാലം സി എസ് ഐ സഭയുടെ ഭരണഘടനയിൽ അടുത്തിടെ ഭേദഗതികൊണ്ട് വന്ന് പള്ളിയെ കത്തീഡ്രലാക്കി മാറ്റണമെന്ന നിർദ്ദേശം വെക്കുകയായിരുന്നു. നിലവിലെ ഭരണസമിതി മാസങ്ങളായി പ്രതിഷേധിക്കുന്നതിനിടെയാണ് രാവിലെ ബിഷപ്പ് തന്നെയെത്തി ബോർഡ് വെച്ചത്. പള്ളി കത്തീഡ്രലാക്കുന്നതോടെ അധികാരം പൂർണ്ണമായും ബിഷപ്പിനാകും. വലിയ വരുമാനമുള്ള പാളയം പള്ളിയുടെ എല്ലാ ഇടപാടുകളും ഇനി ബിഷപ്പ് വഴിയാകും നടക്കുകയെന്നാണ് എതിർ വിഭാഗത്തിന്‍റെ പരാതി. സംഘർഷം കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

 

click me!