Mullaperiyar Dam : 'മര്യാദക്ക് മുന്നറിയിപ്പ് നൽകി പകൽ തുറക്കണം'; മുല്ലപ്പെരിയാറിൽ സ്റ്റാലിനെതിരെ എം എം മണി

By Web TeamFirst Published Dec 9, 2021, 4:42 PM IST
Highlights

മുല്ലപ്പെരിയാര്‍ കേരളത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും എം എം മണി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) തുറക്കുമ്പോൾ കൃത്യമായി അറിയിപ്പ് നൽകാത്തതിനെതിരെയും രാത്രി തുറക്കുന്നതിനെതിരെയും രൂക്ഷ വിമ‍ർശനവുമായി മുൻ മന്ത്രി എം എം മണി (MM Mani). മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി (Chief Minister of Tamil Nadu) സ്റ്റാലിന്‍  (M K Stalin) ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് എം എം മണി എം എല്‍ എ പറഞ്ഞു. മര്യദക്ക് മുന്നറിയിപ്പ് നൽകി പകൽ ഡാം തുറന്നു വിടുകയാണ് തമിഴ്നാട് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ല. മുല്ലപ്പെരിയാര്‍ കേരളത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും എം എം മണി ഇടുക്കിയില്‍ ആവശ്യപ്പെട്ടു.

'കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല': എംഎം മണി

മുല്ലപ്പെരിയാർ അണക്കെട്ടുമായി  ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം എംഎം മണി രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മാർത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോൺഗ്രസ് സർക്കാരുകൾ മുല്ലപ്പെരിയാറിൽ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമർശനം. ''കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോൾ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതിയെന്നുമാണ് അന്ന് എംഎം മണി പരിഹസിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും. ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയിൽ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും എംഎം മണി പറഞ്ഞിരുന്നു.

മുല്ലപ്പെരിയാർ ജലബോംബ്, പൊട്ടിയാൽ മലയാളികളും തമിഴരും മരിക്കും: എംഎം മണി

നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമർശം വലിയ തോതിൽ ചർച്ചയായിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

അതേസമയം മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‍റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കേരളം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രി വെള്ളം തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വീടുകളിൽ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ച്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയിൽ നൽകുന്ന അപേക്ഷയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

click me!